ലക്‌നൗ: ഉത്തർപ്രദേശിലെ ഹസൻപുരിൽ രണ്ടു വയസുകാരന്റെ മരണം നരബലി തന്നെയെന്ന് പൊലീസ്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കുഞ്ഞിനെ ബലി നൽകിയത് സ്വന്തം പിതാവ് തന്നെയാണെന്നാണ് അറസ്റ്റിലായ കുട്ടിയുടെ വല്യച്ഛൻ പറയുന്നത്. ഉത്തർപ്രദേശിലെ ഹസൻപുർ സ്വദേശിയായ ശിവ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ പിതാവ് ഗ്യാൻ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ വല്യച്ഛൻ രാമസൂറത്ത്,ഭാര്യ,മകൾ എന്നിവരാണ് കസ്റ്റഡിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതികളിലൊരാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട നിലയിൽ ശിവയെ കണ്ടെത്തുകയായിരുന്നു. മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിന് പിന്നിൽ തന്റെ സഹോദരനും ഭാര്യയും ആണെന്ന് ശിവയുടെ പിതാവ് ഗ്യാൻ സിങ് പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ പേരിലാണ് ഇവർ കൃത്യം നടത്തിയതെന്നാണ് പിതാവിന്റെ ആരോപണം.

എന്നാൽ ഗ്യാൻസിംഗിനെതിരായ മൊഴിയാണ് പ്രതി രാമസൂറത്ത് പൊലീസിന് നൽകിയത്. ഒന്നരവയസുകാരനായിരുന്ന തന്റെ ചെറുമകനെ ദുർമന്ത്രവാദത്തിനായി ഗ്യാൻസിംഗും ഭാര്യയും കൂടി കൊലപ്പെടുത്തിയെന്നാണ് ഇയാൾ പറയുന്നത്. ഈ മരണത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. രണ്ടുവയസുകാരന്റെ മരണത്തിൽ പിതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.