തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും മുന്നിലാണ് കേരളം അഭിമാനം കൊള്ളുമ്പോഴും സംസ്ഥാനത്ത് കൗമാര വിവാഹങ്ങളും പ്രസവങ്ങളും ഇഷ്ടംപോലെ നടക്കുകാണ്. മലബാർ അടക്കമുള്ള മേഖലകളിൽ ഇപ്പോഴും കൗമാര വിവാഹം സജീവമാണ്. ശൈശവ വിവാഹങ്ങളെയും പ്രസവങ്ങളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019ൽ സംസ്ഥാനത്ത് 20,995 കൗമാരക്കാരികൾ പ്രസവിച്ചു എന്ന റിപ്പോർട്ടാണ് നടുക്കുന്നത്. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ റിപ്പോർട്ട്.

സാമൂഹിക വികസന സൂചകങ്ങളിൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഡാറ്റകൾ. 15 നും 19 നും ഇടയിൽ പ്രായമുള്ള ഈ കൗമാരഅമ്മമാരിൽ 316 പേർ അവരുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു എന്നതും നടുക്കുന്നതാണ്. 59 പേർ അവരുടെ മൂന്നാമത്തെയും 16 പേർ 4-ാമത്തെ കുഞ്ഞിനെയും പ്രസവിച്ചു എന്ന് 2019 -ലെ സുപ്രധാന സ്ഥിതി വിവര ക്കണക്ക് റിപ്പോർട്ട് പറയുന്നത്.

ഭൂരിഭാഗം സ്ത്രീകളും(15,248 ) നഗരപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 5,747 പേർ മാത്രമാണ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് വന്നത്. കൂടാതെ, 57 പേർക്കൊഴികെ മറ്റെല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായിരുന്നു.അവരിൽ 38 പേർക്ക് പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസവും 1,463 പേർക്ക് പ്രാഥമിക തലത്തിനും പത്താം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസം ഉണ്ടായിരുന്നു. 57 പേർ നിരക്ഷരരും 3,298 അമ്മമാരുടെ വിദ്യാഭ്യാസ നിലവാരം ലഭ്യമല്ല.

അതേസമയം സംസ്ഥാനത്തെ ജനനനിരക്ക് രജിസ്‌ട്രേഷന്റെ വിവരങ്ങളും സംസ്ഥാനത്തെ ജെൻഡർ ന്യൂട്രൽ സംവിധാനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. 22019ൽ 4.80 ലക്ഷം ജനന രജിസ്‌ട്രേഷൻ നടന്നപ്പോൾ മുൻവർഷം അത് 2018ൽ അത് 4.88 ലക്ഷമാണ്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിലാണ് 53.71 ശതമാനം പേരും ആദ്യ പ്രസവത്തിലാകുന്നു. 30 ശതമാനം പേർ അഞ്ച് വർഷത്തിനുള്ളിലും പ്രസവം നടക്കുന്നു. ജനന നിരക്കിൽ ആൺകുട്ടികളാണ് കൂടുതലെന്നുമാണ് ഡാറ്റകളിൽ പറയുന്നത്.

ശരിയായ വിലയിരുത്തലിനായി കൂടുതൽ സമഗ്രമായ പഠനത്തിന് ഡാറ്റ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ കെ വി രാമൻകുട്ടി പറഞ്ഞു.അതേസമയം സാമൂഹ്യ പുരോഗതിയുടെ കാര്യത്തിൽ ഒന്നാമതാണെന്ന് പറയുന്ന പ്രബുദ്ധ സാക്ഷര കേരളത്തിന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബാല വിവാഹം എന്നത് കേട്ടു കേൾവി ഇല്ലാത്തതു ഒന്നുമല്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

ശൈശവ വിവാഹം തടയാൻ വേണ്ടി നിയമങ്ങൾ ശക്തമാക്കിയെങ്കിലും കേരളത്തിൽ ഇപ്പോഴും ബാലവിവാഹങ്ങൾ പതിവായി നടക്കുന്നുണ്ട്. അടുത്തിടെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്ത സംഭവവും റിപ്പോർ്ട്ടു ചെയ്തിരുന്നു. കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വിവാഹം നടത്തിയതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയാൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ബാല വിവാഹ നിരോധന നിയമത്തിലുള്ളത്.