ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ഗസ്സിയാബാദ് സ്വദേശി കാർത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാർട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റേറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേറ്റത്. ജനുവരിയിലാണ് കാർത്തിക്ക് പഠനത്തിനായി കാനഡയിൽ എത്തിയത്. വിദ്യാർത്ഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.