ലുധിയാന: മെഹന്ദി ആർട്ടിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചം​ഗ സംഘത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് അഞ്ചുപേർ ചേർന്ന് 21കാരിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. ജസ്‌കരൺ സിങ് മന്നി, സുഖ്വിന്ദർ സിങ്, വരീന്ദർ സിങ് വിക്കി, ഖുഷ്പ്രീത് സിങ്, തജ്രിന്ദർ സിങ് എന്നിവർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ജസ്‌കരൺ ഒഴികെയുള്ള പ്രതികളെ പൊലീസ് പിടികൂടി. നവവധുവിന് മൈലാഞ്ചി ഇടാനെന്ന എന്ന പേരിൽ വിളിച്ചു വരുത്തി അഞ്ചം​ഗ സംഘം യുവതിയെ മർദ്ദിക്കുകയും ബലാത്സം​ഗം ചെയ്യുകയുമായിരുന്നു.

പ്രധാനപ്രതി ജസ്‌കരൺ സിംഗിന്റെ സുഹൃത്തായ മെഹന്ദി ആർട്ടിസ്റ്റായ യുവതിയാണ് കൂട്ട ബലാത്സം​ഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ വിളിച്ച ഇയാൾ, തന്റെ ബന്ധുവിന്റെ വിവാഹമാണെന്നും മെഹന്ദി ഇടാൻ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി ജോലി ഏൽക്കുകയും ചെയ്തു. സംഭവദിവസം 21കാരിയെ ഭർത്താവ് ഫിറോസ്പുരിലെ ഒരു ഷോപ്പിങ് മാളിന് സമീപം കൊണ്ട് വിടുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികൾ യുവതിയുമായി സംഭവ സ്ഥലത്തേക്ക് പോയത്.

രാത്രി എട്ട് മണിയോടൊയായിരുന്നു ഭർത്താവ് ഇവരെ കൊണ്ടുവിട്ടത്. പ്രതികളായ സുഖ്‌വിന്ദറും വരീന്ദറുമാണ് യുവതിയെ കൂട്ടാനെത്തിയത്. ഫോണിൽ സംസാരിച്ച ജസ്‌കരൺ ഇവർക്കൊപ്പം ഗ്രാമത്തിലേക്ക് വരാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. മണ്ഡ്യാന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇവർ യുവതിയെ എത്തിച്ചത്.ജസ്‌കരണും മറ്റ് രണ്ട് പേരും ഇവിടെയുണ്ടായിരുന്നു. ഈ വീട്ടിൽ വച്ചാണ് സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു.പിന്നാലെ ഫിറോസ്പുരിലെ മറ്റൊരു മാളിന് സമീപത്തുകൊണ്ട് വിടുകയും ചെയ്തു. തിരിച്ചെത്തിയതിന് പിന്നാലെ പൊലീസിനെ സമീപിച്ച യുവതി പരാതി നൽകുകയായിരുന്നു.

അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ജസ്‌കരൺ ഒളിവിലാണ്. ഇയാൾക്കായ് അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.