പാനിപ്പത്ത്: 23കാരനായ യുവാവിനെ ഭാര്യയുടെ സഹോദരന്മാർ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. നീരജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഹരിയാനയിൽ നടക്കുന്നത്. ഒന്നരമാസം മുമ്പാണ് യുവാവ് വിവാഹിതനായത്.

കൊലപാതകത്തിന് തൊട്ടുമുമ്പ് കൂടിക്കാഴ്ചക്കായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നീരജിനെ ഫോൺ ചെയ്‌തെന്നും നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടൻ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പറഞ്ഞു. പൊലീസിനെതിരെയും ഇയാൾ ആരോപണം ഉന്നയിച്ചു. നേരത്തെയും വധഭീഷണിയുണ്ടായിരുന്നെന്നും പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പ്രണയം പ്രശ്‌നമായപ്പോൾ ഗ്രാമത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാർ എതിർത്തുവെന്ന് ഡെപ്യൂട്ട് എസ് പി സതീഷ് കുമാർ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാർക്കറ്റിൽ വച്ചായിരുന്നു കൊലപാതകം. നീരജിന്റെ സഹോദരൻ ജഗദീഷാണ് പരാതി നൽകിയത്. പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.