ന്യൂഡൽഹി: രാജ്യത്ത് 24 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതിന് പുറമേ രണ്ട് സർവകലാശാലകൾ ചട്ടങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ലോക്സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

യുജിസി നിയമത്തിന് വിരുദ്ധമായാണ് ഇവ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് ബിരുദം നൽകാൻ ഇവർക്ക് അധികാരമില്ല. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം വ്യാജ സർവകലാശാലകൾ. എട്ടെണ്ണം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസി അന്വേഷണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. യുപിയിലെ ഭാരതീയ ശിക്ഷ പരിഷത് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്‌മെന്റ് എന്നിവയാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നത്. ഈ രണ്ട് സർവകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു.

ഡൽഹിയിൽ ഏഴ് വ്യാജ സർവകലാശാലകളാണ് പ്രവർത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സർവകലാശാലകളും കേരളം, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സർവകലാശാലകളുമാണ് നിയമം ലംഘിച്ച് പ്രവർത്തിക്കുന്നത്. കേരളത്തിലെ സെന്റ് ജോൺസ് സർവകലാശാല വ്യാജമാണെന്ന് യുജിസി കണ്ടെത്തിയതായി ധർമേന്ദ്ര പ്രധാൻ സഭയിൽ പറഞ്ഞു.

യുജിസി ആക്ട് 1956 ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം സർവകലാശാലകൾക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സർവകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യുജിസി നോട്ടീസ് പുറപ്പെടുവിക്കും. പിന്നാലെ ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാർക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നൽകി.