ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ. 27 ശതമാനമായിരിക്കും സംവരണം. ഇതിനൊപ്പം മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ പി.ജി സീറ്റുകളിലും സംവരണം ബാധകമായിരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

5500 വിദ്യാർത്ഥികൾക്കായിരിക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനമാണ് അഖിലേന്ത്യ ക്വാട്ടയായി നൽകുന്നത്. ഈ സീറ്റുകളിലാണ് സംവരണം ബാധകമാവുക.

ബിരുദ- ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾക്കും സംവരണം ബാധകമാണ്. എംബിബിഎസിൽ പ്രതിവർഷം 1500 ഒബിസി വിദ്യാർത്ഥികൾക്കാണ് സംവരണത്തിന്റെ ഗുണം ലഭിക്കുക. ബിരുദാനന്തരബിരുദത്തിൽ 2500 ഒബിസി വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കുക. ഇഡബ്ല്യുഎസിൽ എംബിബിഎസിന് 550 ഉം പിജിക്ക് ആയിരവും വിദ്യാർത്ഥികൾക്ക് സംവരാണാനുകൂല്യം ലഭിക്കും

നിലവിൽ അഖിലേന്ത്യാ ക്വോട്ടയിൽ പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗ വിഭാഗക്കാർക്ക് ഏഴരശതമാനവും സംവരണമാണ് ഉള്ളത്. കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിൽ അഖിലേന്ത്യ ക്വോട്ടയിലാണ് പ്രവേശനം. ശേഷിക്കുന്ന 85 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനപരീക്ഷ കമീഷണർ അലോട്ട്‌മെന്റ് നടത്തുക. അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് അലോട്ട്‌മെന്റ് നടത്തുക.