ന്യൂഡൽഹി: കടയുടെ മുന്നിൽ മൂത്രമൊഴിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 28കാരനായ അമൻദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കൻ ഡൽഹിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അമൻദീപ് സിങ്ങിന്റെ പിൻഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് പറയുന്നു.

രണ്ടു സഹോദരന്മാർ നടത്തുന്ന പലചരക്കു കടയുടെ മുന്നിൽ 34 വയസുകാരനായ ജഗ്ജീത്ത് സിങ്ങാണ് മൂത്രം ഒഴിച്ചത്. ഇത് വാക്കുതർക്കത്തിന് കാരണമായി. തുടർന്ന് സ്ഥലത്ത് നിന്ന് പോയ ജഗ്ജീത്ത് സിങ് മറ്റു സുഹൃത്തുക്കളുമായി മടങ്ങിയെത്തി. ഇതിന് പിന്നാലെ നടന്ന അടിപിടിയിലാണ് 28കാരനായ അമൻദീപ് സിങ് കൊല്ലപ്പെട്ടത്.

അടിപിടിക്കിടെ ജഗ്ജീത്ത് സിങ്ങിനെ കടയുടമകളും അവിടെ തടിച്ചൂകൂടിയ മറ്റു ചിലരും ചേർന്ന് പിടികൂടി. ഈസമയത്ത് ജഗ്ജീത്ത് സിങ്ങിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമൻദീപ് സിങ് വീണ് അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.