റാഞ്ചി: ഝാർഖണ്ഡിലും സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന റിപ്പോർട്ട്. കോൺഗ്രസ്സ് എംഎൽഎമാരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം.ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വൻതുകയുൾപ്പടെയാണ് റാഞ്ചിയിലെ ഒരു ഹോട്ടലിൽനിന്ന് മൂന്നുപേരെ ജാർഖണ്ഡ് സ്‌പെഷ്യൽ ബ്രാഞ്ച് പിടികൂടിയത്.

അഭിഷേക് ദുബൈ, അമിത് സിങ്, നിവാരൺപ്രസാദ് മഹതോ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരും ഒരാൾ മദ്യവിൽപനക്കാരനുമാണെന്നാണ് വിവരം. ഇവരിൽനിന്ന് വലിയതോതിലുള്ള പണം ജാർഖണ്ഡ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവർ ചില കോൺഗ്രസ് എംഎ‍ൽഎമാരുമായി ബന്ധപ്പെടുകയും ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി. സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയിട്ടെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

2019-ലെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 81 സീറ്റിൽ 47 ഇടത്താണ് ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി. സഖ്യം വിജയിച്ചത്. ബിജെപിക്കും മറ്റുള്ളവർക്കുമായി 25 എംഎ‍ൽഎ മാരാണുള്ളത്.ഇതിൽ നിന്ന് ഓപ്പറേഷൻ താമരയിലുടെ എംഎൽഎ വിലയ്ക്കെടുത്ത് ഭരണത്തിലേക്ക് എത്താനാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഗൂഢാലോചനക്ക് പിന്നിൽ ബിജെപി.യാണെന്നും ജെ.എം.എം. ആരോപിച്ചു.

'കർണാടക, മധ്യപ്രദേശ് മോഡൽ ഝാർഖണ്ഡിലും ബിജെപി. പരീക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഞങ്ങൾ ബിജെപിയെ അതിന് അനുവദിക്കില്ല' ജാർഖണ്ഡ് മുക്തി മോർച്ച ജനറൽ സെക്രട്ടറി സുപ്രിയ ഭട്ടാചാര്യ പറഞ്ഞു.