ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഫെബ്രുവരിയോടെ ജയിൽ മോചനത്തിന് കളമൊരുങ്ങന്നതിനിടെ വി കെ ശശികലക്കെതിരെ നീക്കവുമായി ആദായനികുതി വകുപ്പ്. തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുടെ 300 കോടി രൂപയുടെ സ്വത്തുവകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരിക്കുന്നത്. ഷെൽ കമ്പനികളുടെ പേരിൽ പോയസ് ഗാർഡനിൽ ഉൾപ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂർണമായി പിടിച്ചെടുത്തത്. ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നതിനിടയിലാണ് ആദായ നികുതി വകുപ്പ് നടപടി. വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ ഉൾപ്പടെയുള്ള 200 ഏക്കറോളം ഭൂമി അടക്കം 65 ആസ്തികൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഫെബ്രുവരിയോടെ ജയിൽ മോചനത്തിന് കളമൊരുങ്ങന്നതിനിടയിലാണ് ശശികലയുടെ 300 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയത്. ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാർഗുഡി കുടുംബം വ്യക്തമാക്കി. വേദനിലയം സർക്കാർ ഏറ്റെടുത്തതോടെ ബെംഗ്ലൂരു ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പോയസ് ഗാർഡനിലെ ഈ പുതിയ ബംഗ്ലാവിൽ താമസിക്കാനായിരുന്നു ശശികലയുടെ പദ്ധതി. ഹൈദരാബാദിൽ രജിസ്റ്റർചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്ന ഷെൽ കമ്പനിയുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്. 2003-2005 കാലയളവിൽ 200 ഏക്കർ ഭൂമി ഈ കമ്പനിയുടെ പേരിൽ വാങ്ങിയിരുന്നു.

കാളിയപെരുമാൾ, ശിവകുമാർ എന്നീ വ്യാജപേരുകളാണ് ഉടമകളായി കാണിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസ് എന്നിവയുടെ പേരിൽ ബിനാമി ഇടപാടുകൾ നടന്നു. ജയിലിൽ കഴിയുമ്പോഴും നോട്ട് റദ്ദാക്കൽ കാലയളവിൽ 1600 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടാണ് ശശികല നടത്തിയത്. എന്നാൽ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയപ്പെടുന്ന ഇപിഎസ് ഒപി എസ് നേതൃത്വമാണ് നടപടിക്ക് പിന്നില്ലെന്ന് മന്നാർഗുഡി കുടുംബം ആരോപിച്ചു. ജനപിന്തുണ നഷ്ടമായതിന്റെ ഭയമാണ് പാർട്ടിക്കെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും കുടുംബം അവകാശപ്പെട്ടു.

2017 ഫെബ്രുവരി 15നാണ് ശശികല ജയിലിലാകുന്നത്. ഭർത്താവ് നടരാജന് അസുഖമായതിനെ തുടർന്ന് 2017 ഒക്ടോബറിൽ ശശികലക്ക് അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2019 മാർച്ചിൽ നടരാജൻ അന്തരിച്ചതിനെ തുടർന്ന് 12 ദിവസത്തെ പരോളും നൽകിയിരുന്നു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയുടെ മടങ്ങിവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ ബലാബലങ്ങൾക്ക് മാറ്റമുണ്ടാക്കും. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.