ജയ്പൂർ: രാജസ്ഥാനിൽ വീണ്ടും മദ്യദുരന്തം. ഭിൽവാര ജില്ലയിൽ വ്യാജമദ്യം കഴിച്ച് നാല് പേർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വ്യാജ മദ്യം കഴിച്ച് ​ഗുരുതരാവസ്ഥയിലായ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്.

സംഭവത്തിൽ മണ്ഡൽഗഡ് ലോക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗജേന്ദ്ര സിങ് പറഞ്ഞു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. മദ്യ ദുരന്തത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് പേർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മുഖ്യന്ത്രി നിർദ്ദേശം നൽകി.

ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. രണ്ടാഴ്ച മുമ്പ് ഭരത്പൂർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.