ഭോപ്പാൽ: തന്റെ പ്രണയം പൂവണിയാൻ അമ്പതിനാലുകാരിയായ സ്ത്രീ ത്യജിച്ചത് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിനിയാണ് തന്റെ കാമുകനെ സ്വന്തമായി കിട്ടാൻ കാമുകന്റെ ഭാര്യക്ക് ഒന്നരക്കോടി രൂപയുടെ സ്വത്ത് നൽകിയത്. തന്റെ ഓഫീസിലെ സഹപ്രവർത്തകനായ നാല്പത്തിനാലുകാരനുമായിട്ടാണ് മധ്യവയസ്‌ക പ്രണയത്തിലായത്.

വിവാഹിതനായ കാമുകന്, രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു. മൂത്തകുട്ടിക്ക് വയസ്സ് പതിനാറു തികഞ്ഞിരുന്നു. അധികം താമസിയാതെ തന്നെ തന്റെ ഭർത്താവിന്റെ ജീവിതത്തിലെ പരസ്ത്രീ സാന്നിധ്യം ഭാര്യ തിരിച്ചറിയുന്നു. അവർ തമ്മിൽ അതേച്ചൊല്ലി നിരന്തരം കലഹങ്ങളും ഉടലെടുക്കുന്നു. ഒടുവിൽ കേസ് കുടുംബ കോടതിയിലെത്തി.

സരിത രജനി എന്ന കോർട്ട് കൗൺസിലർ ഇവരുടെ പ്രശ്നത്തിൽ ഇടപെട്ടു. അവർ ഇടപെട്ടു നടത്തിയ സുദീർഘമായ സംഭാഷണങ്ങൾക്കൊടുവിൽ, ആ വ്യക്തിയുടെ ഭാര്യ തന്റെ ഭർത്താവിന്റെ ജീവിതത്തിലെ പുതുപ്രണയത്തിനു വഴിമാറിക്കൊടുക്കാൻ തയ്യാറായി എന്നാണ്. എന്നാൽ, അങ്ങനെ ചെയ്യുന്നതിലേക്കായി, അവർ വളരെ വ്യക്തമായി തന്റെ ഒരു നിബന്ധന മുന്നോട്ടുവെക്കുകയും ചെയ്തു. തന്റെ മക്കളുടെ ജീവിതം സുരക്ഷിതമാക്കുന്നതിലേക്കായി, ഭർത്താവിന്റെ കാമുകിയുടെ പേരിൽ ഉണ്ടായിരുന്ന ഒന്നരക്കോടിയുടെ സ്വത്ത്, തന്റെ പേരിൽ രജിസ്റ്റർ ചെയ്തു തരണം എന്നതായിരുന്നു ആ ആവശ്യം.

തന്റെ പ്രണയത്തിനുവേണ്ടി കാമുകന്റെ ഭാര്യ മുന്നോട്ടുവെച്ച ആ നിബന്ധന പാലിക്കാൻ ഈ സ്ത്രീ തയ്യാറായതോടെ, ആ അസാധാരണ പ്രണയം ഒടുവിൽ അതിന്റെ സാക്ഷാത്കാരത്തിലേക്കെത്തി എന്ന് സരിത 'ട്രിബ്യൂൺ' പത്രത്തോട് പറഞ്ഞു. സ്വത്തിനേക്കാൾ പ്രണയത്തിനു വിലമതിച്ച ഈ കാമുകീകാമുകരെ ഒരുപോലെ വിമർശിച്ചും അഭിനന്ദിച്ചും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.