തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചതിന് കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചതിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. 

പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് ബോട്ട് സമുദ്രാതിർത്തി മുറിച്ചു കടക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. ഇവർ പിടിയിലായതായി 12-ാം തീയതിയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വിട്ടയച്ച മത്സ്യത്തൊഴിലാളികളെ വ്യോമസേന വിമാനത്തിൽ ഇന്ത്യയിലെത്തിക്കും. അതേസമയം, ബോട്ടിന്റെ ക്യാപ്റ്റന്മാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് വിഴിഞ്ഞത്ത് നിന്നും പോയ അഞ്ച് മത്സ്യബന്ധന ബോട്ടിലെ 61 തൊഴിലാളികളെയാണ് സീഷെൽസ് പൊലീസ് പിടികൂടിയത്. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും ബാക്കി കന്യാകുമാരി സ്വദേശികളുമാണ് സെയ്ഷെൽസിൽ കുടുങ്ങിയത്. ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്.

നിയമനടപടികളിൽ കുരുങ്ങി പ്രതിസന്ധിയിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ഇതിൽ 56 പേരെ വിട്ടയച്ചു. റഷ്യയുടെ സൈനിക നടപടിയെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചെ ഓപ്പറേഷൻ ഗംഗയ്ക്ക് ശേഷം കേന്ദ്രസർക്കാരിന്റെ മറ്റൊരു നയതന്ത്ര ഇടപെടലാണ് മോചനത്തിന് വഴി തുറന്നത്

വിട്ടയച്ചവരെ ഉടൻ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈകമ്മീഷന നടപടി സ്വീകരിച്ചുവരുകയാണെന്ന് മലയാളി ഫെഡറേഷൻ പ്രവർത്തകർ അറിയിച്ചു.

ജയിലിൽ കഴിയുന്നവരുടെ മോചനത്തിനായി നിയമനടപടികൾ തുടരുകയാണ്. മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്തമായ ഇവിടെ നിയമനടപടികൾ നടക്കുകയാണ്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

വിഴിഞ്ഞം കടക്കുളം സ്വദേശികളായ ജോണി(34), തോമസ് (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു മലയാളികളായ ജോണിയും തോമസും. പിടിയിലായ സംഘത്തിൽ അഞ്ച് അസം സ്വദേശികളുമുണ്ട്. ബാക്കിയുള്ളവർ തമിഴ്‌നാട് സ്വദേശികളാണ്.

വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാൻ സെയ്ഷൽസിലെ ഇന്ത്യൻ ഹൈക്കമീഷണറും നോർക്കയും വേൾഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി. ആഫ്രിക്കയിൽനിന്ന് 1500 കിലോമീറ്റർ അകലെയാണ് സെയ്ഷൽസ് ദ്വീപ് സമൂഹം.