ന്യൂഡൽഹി: ആഗ്രഹങ്ങൾക്ക് പ്രായമോ പരിധിയോ ഇല്ല ഇതാണ് തന്റെ വിജയമന്ത്രമെന്നാണ് ഒഡീഷയിലെ ഭാർഗഡ് സ്വദേശി ജയ്കിഷോർ പ്രധാനെയുടെ പക്ഷം. തന്റെ അറുപത്തിനാലാ മത്തെ വയസ്സിൽ എംബിബിഎസ്സിന് ചേരുമ്പോൾ ജയ്കിഷോർ ജീവിതംകൊണ്ട് തെളിയിക്കുന്ന തും ഇതുതന്നെ.കഴിഞ്ഞ ദിവസം തന്റെ മക്കളുടെ പ്രായമുള്ള മിടുക്കന്മാർക്കൊപ്പമാണ് ജയ്കിഷോർ മെഡിക്കൽ കോളേജിൽ ചേർന്നത്. അതും നീറ്റ് പ്രവേശന പരീക്ഷയെഴുതി മികച്ച മാർക്ക് നേടി സർക്കാർ മെഡിക്കൽ കോളേജിൽ തന്നെ.

33 വർഷത്തെ ബാങ്ക് ജോലിയിൽനിന്നു വിരമിച്ചശേഷമാണ് ജയകിഷോർ വൈദ്യശാസ്ത്ര രംഗത്തേക്ക് വരുന്നത്.കൂട്ടിക്കാലം തൊ്‌ട്ടെ ഡോക്ടർ എന്ന ആഗ്രഹം ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. അന്ന് ശ്രമിച്ചെങ്കിലും പക്ഷെ പരാജയമായിരുന്നു ഫലം. ഉപജീവനത്തിനായി പല വഴികൾ തേടിയെങ്കിലും വൈദ്യശാസ്ത്രത്തോടുള്ള തന്റെ പ്രിയം ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല.1970 കളിൽ വിദ്യാർത്ഥിയായിരിക്കെ മെഡിക്കൽ പഠനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൂടർന്ന് ബിഎസ്സി ഫിസിക്‌സ് ബിരുദം നേടി പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി. ബാങ്ക് പരീക്ഷയെഴുതി ബാങ്ക് ജീവനക്കാരനാകുന്നത് 1983 ൽ ആണ്.എസ്‌ബിഐ ഡപ്യൂട്ടി മാനേജരായി 2016 ലാണു വിരമിച്ചത്. ഇതിനു ശേഷമാണ് തന്റെ പഴയ എംബിബിഎസ് മോഹം ജയ്കിഷോർ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.

പ്രോത്സാഹനവുമായി കുടുംബവും കൂടെ നിന്നതോടെ ഇദ്ദേഹത്തിന്റെ മോഹം സഫലമായി. മക്കളെ പഠനത്തിൽ സഹായിക്കുന്നത് അച്ഛനാണ്.പഠനത്തിൽ സഹായിക്കുന്ന അച്ഛന്റെ ഓർമശക്തി കണ്ടു മക്കളാണ് നീറ്റെഴുതാൻ പ്രോത്സാഹിപ്പിച്ചത്. ജയ്കിഷോറിന്റെ മൂത്ത കുട്ടികൾ ബിഡിഎസിനു പഠിക്കുന്നതിനിടെയായിരുന്നു അച്ഛന്റെയും തയ്യാറെടുപ്പ്. മൂത്തത് ഇരട്ടക്കുട്ടികളായിരുന്നു. ഇളയത് പത്താംക്ലാസിൽ പഠിക്കുന്ന മകനും.ഈ പ്രായത്തിൽ പഠനത്തിനെത്തുമ്പോൾ പ്രവേശനം ലഭിക്കില്ലെ എന്ന ആശങ്കയായിരുന്നു മനസ്സിൽ. പക്ഷെ പഠനത്തിനു പ്രായപരിധിയില്ലെന്ന സുപ്രീം കോടതി വിധി ബലമായി. റാങ്ക് അൽപം പിന്നിൽ പോയെങ്കിലും ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടയിൽ സർക്കാർ കോളജിൽ തന്നെ പ്രവേശനം കിട്ടി.

ജയ്കിഷോർ ഒരു മാതൃകയാണ് ജീവിതപ്രതിസന്ധികൾകൊണ്ട് ആഗ്രഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക്. നമ്മൂടെ ആഗ്രഹങ്ങൾക്ക് പ്രായമോ പരിധിയോ ഇല്ലെന്ന് നമ്മൾ തീരുമാനിച്ചാൽ ജീവിതവിജയം സുനിശ്ചിതമെന്നതിൽ സംശയമില്ല.