ഗയാക്വിൽ: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ വീണ്ടും ജയിലിൽ കലാപം. ഗയാക്വിൽ ജയിലിൽ നടന്ന കലാപത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കളും തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു.

കലാപത്തിൽ 25 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജയിലിലുള്ളവർക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ ഇവരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഏകദേശം 700 തടവുകാർ ജയിലിനുള്ളിലുണ്ടായിരുന്നു. ഒരു മാഫിയാ സംഘത്തിൽപ്പെട്ടയാളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇക്കുറി കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് പൊട്ടിപ്പുറപ്പെടുന്ന ഗ്യാങ് വാറുകൾ നിയന്ത്രിക്കാൻ അയൽരാജ്യങ്ങളുടെ സഹായം വേണമെന്ന് പ്രസിഡന്റ് ഗില്ലർമ്മോ ലാസോ പറഞ്ഞു.

അതേസമയം ഇക്വഡോറിലെ ജയിലുകളിൽ കലാപം പതിവാണ്. ഈ വർഷം മാത്രം രാജ്യത്തെ ജയിലുകളിൽ 300ൽ അധികം തടവുകാർ കൊല്ലപ്പെട്ടു. സെപ്റ്റംബറിൽ രാജ്യത്തെ ഒരു ജയിലിലെ രണ്ട് ബ്ലോക്കുകളിൽ കഴിഞ്ഞിരുന്ന രണ്ട് മാഫിയാസംഘങ്ങൾ തമ്മിലുള്ള കലാപം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപങ്ങളിൽ ഒന്നായിരുന്നു. ഒരു ബ്ലോക്കിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു തുരങ്കം വഴി നുഴഞ്ഞുകയറിയ ശേഷം ഇരു സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സൈന്യം എത്തിയാണ് കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയത്.