ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കിയ രാജ്യസഭാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുൻപായി 72 അംഗങ്ങളാണ് രാജ്യസഭയിൽ നിന്നും വിരമിക്കുന്നത്. അറിവിനേക്കാൾ അനുഭവ സമ്പത്തിനാണ് വിലയെന്ന് അദ്ദേഹം പറഞ്ഞു.രാജ്യ സേവനം തുടരണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് പ്രത്യേക അജണ്ടകളില്ലാതെ വിട നൽകൽ ചടങ്ങിനായാണ് രാജ്യസഭ ചേർന്നത്.

ദീർഘകാലം നാം പാർലമെന്റിൽ ചെലവഴിച്ചു. സഭയ്ക്ക് നാം ഓരോരുത്തരും നൽകിയതിനേക്കാൾ അധികം സഭ നമുക്ക് നൽകി. പാലർലമെന്റ് അംഗങ്ങളെന്ന നിലയിൽ നാം ആർജ്ജിച്ച അനുഭവ സമ്പത്ത് രാജ്യം മുഴുവൻ എത്തിക്കണം. നമ്മുടെ രാജ്യസഭ അംഗങ്ങളുടെ അനുഭവ പരിചയം അക്കാദമിക് അറിവിനെക്കാൾ മൂല്യമുള്ളതാണ്. സഭ അംഗങ്ങളുടെ അറിവ് സമൂഹത്തിന് മുതൽകൂട്ടാകണം. ഈ അംഗങ്ങൾ വീണ്ടും വരണമെന്നും പ്രധനമന്ത്രി പറഞ്ഞു.

അനുഭവ സമ്പത്ത് ഉള്ളവർക്ക് കുറച്ച് തെറ്റ് മാത്രമെ പറ്റുകയുള്ളൂ. പ്രയാസങ്ങളെ മറികടക്കാൻ അനുഭവ സമ്പത്ത് സഹായിക്കും. സഭാംഗങ്ങളെന്ന നിലയിൽ വരുന്ന തലമുറയ്ക്ക് വേണ്ടി അനുഭവ സമ്പത്ത് പങ്കുവെയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയൊരു വിഭാഗം അംഗങ്ങൾ പുറത്തേയ്ക്ക് പോകുന്നത് ആദ്യമായാണെന്നാണ് ആമുഖമായി പ്രസംഗിച്ച ഉപരാഷ്ട്രതി വെങ്കയ്യ നായിഡു പറഞ്ഞത്.

ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കുന്നയാളല്ല എ.കെ. ആന്റണിയെന്നും കുറച്ച് മാത്രം സംസാരിക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നയാളാണ് അദ്ദേഹമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മല്ലികാർജുന ഖാർഗെ പറഞ്ഞു. രാഷ്ട്രീയത്തിൽ വിരമിക്കൽ എന്നൊന്നില്ലെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

ആനന്ദ് ശർമയില്ലാത്ത രാജ്യസഭയെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നായിരുന്നു സിപിഎം എംപി എളമരം കരീം പറഞ്ഞത്. കശ്മീരടക്കമുള്ള വിഷയങ്ങളിലെ ഇടപെടൽ അത്ര ഗംഭീരമായിരുന്നുവെന്നും എളമരം കരീം ഓർത്തെടുത്തു.

മലയാളികളായ എ.കെ. ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയാണ് ആദ്യം പൂർത്തിയാകുന്നത്. പിന്നാലെ സുരേഷ് ഗോപി. ജുലൈയിൽ അൽഫോൻസ് കണ്ണന്താനവും രാജ്യസഭയിൽ നിന്ന് പടിയിറങ്ങും.

കേരളത്തിൽ നിന്നുള്ള അഞ്ച് അംഗങ്ങൾ അടക്കം 72 പേരാണ് വിരമിച്ചത്. സുരേഷ് ഗോപി, എ.കെ ആന്റണി, കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാർ, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരാണ് വിരമിക്കുന്നത്. ബിജെപിയുടെ 30 അംഗങ്ങളും, കോൺഗ്രസ്സിന്റെ പതിമൂന്നും, ബിജു ജനതാദൾ, അകാലിദൾ, ഡി.എം.കെ, ശിവസേന തുടങ്ങിയ കക്ഷി അംഗങ്ങളുമാണ് വിരമിക്കുന്നത്.