ചെന്നൈ: കനത്ത മഴയിൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞ് ഒൻപത് പേർ മരിച്ചു. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ടത് മുന്നറിയിപ്പ് അവഗണിച്ച് വീടിനുള്ളിൽ കഴിഞ്ഞവരാണ്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വീടിന് സമീപത്തെ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അധികൃതർ വീട്ടിലെത്തി ഈ കുടുംബത്തിനോട് മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാംപിലേക്ക് മാറാൻ ഇവർ തയ്യാറായില്ല. അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുവയസുള്ള കുട്ടിയും ഉണ്ട്. ഒൻപത്് പേർ പരിക്കേറ്റ് വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

മിസ്ബ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസർ, തൻസീല, അഫീറ, മണ്ണുല, തേമേഡ്, അഫ്ര എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ഫയർഫോഴ്സ് സംഘമെത്തിയാണ് അപകടത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത്. കുടുങ്ങികിടക്കുന്നവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 9 പേരുടെ മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു