തിരുവനന്തപുരം: മണ്ണിടിച്ചിലിൽ ദുരന്തം നേരിട്ട ഇടുക്കിയിലെ പെട്ടിമുടിയിൽ സന്ദർശനം നടത്തി ഡി.വൈ.എഫ്‌ഐ നേതൃസംഘം. മാധ്യമപ്രവർത്തകരുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കിയെന്നും രക്ഷാപ്രവർത്തനവുമായി ഡിവൈഎഫ്‌ഐ ഇപ്പോഴും സംഭവസ്ഥലത്തുണ്ടെന്നും സന്ദർശന ശേഷം എഎ റഹീം ഫേസ്‌ബുക്കിൽ കുറിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ ഇവിടെ സന്ദർശനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, കെ.യു ജനീഷ്‌കുമാർ എംഎ‍ൽഎ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് പി പി സുമേഷ് എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.

പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തു ഇപ്പോഴും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും റഹീം കുറിച്ചു. മനുഷ്യരുടെ മണം പിടിച്ചു പൊലീസ് നായകൾ നടക്കുന്നു. അല്പം മുൻപാണ് നായകളിൽ ഒന്ന് മണം പിടിച്ചു മണം പിടിച്ചു രണ്ട് മൃതശരീരങ്ങൾക്കരികിലേക്ക് പൊലീസിനെ എത്തിച്ചത്. അകെ ഇതു വരെ ലഭിച്ചത് 58 മൃത ദേഹങ്ങൾ. ഇനി 12 പേരെ കൂടി കണ്ടുകിട്ടാനുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ക്യാമറകൾക്കൊപ്പം
'മിത്രങ്ങളും' മലയിറങ്ങി.
മലമുകളിൽ ഉള്ളത്
ഡിവൈഎഫ്‌ഐ മാത്രം.

മഞ്ഞു പെയ്യുന്ന മൂന്നാറിന്റെ മലനിരകൾ കണ്ണീരൊഴുക്കി നിൽക്കുന്നു. കുന്നിൻ ചെരുവിൽ മനുഷ്യരെ കൂട്ടമായി അടക്കം ചെയ്ത വലിയ കുഴിമാടങ്ങൾക്ക് അരികിൽ വന്ന് ആചാരങ്ങൾ നടത്തിയും അനുശോചിച്ചും മടങ്ങുന്നവർ...

പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തു ഇപ്പോഴും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മനുഷ്യരുടെ മണം പിടിച്ചു പൊലീസ് നായകൾ നടക്കുന്നു. അല്പം മുൻപാണ് നായകളിൽ ഒന്ന് മണം പിടിച്ചു മണം പിടിച്ചു രണ്ട് മൃതശരീരങ്ങൾക്കരികിലേക്ക് പൊലീസിനെ എത്തിച്ചത്. അകെ ഇതു വരെ ലഭിച്ചത് 58 മൃത ദേഹങ്ങൾ. ഇനി 12 പേരെ കൂടി കണ്ടുകിട്ടാനുണ്ട്.

ഫയർഫോഴ്‌സും പൊലീസും മറ്റ് വോളന്റിയർമാരും പെട്ടിമുടിയിൽ തന്നെയുണ്ട്. കണ്ടെത്തുന്ന മൃതശരീരങ്ങൾ അവിടെ വച്ചു തന്നെ പോസ്റ്റ്‌മോർട്ടം നടത്താൻ ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്യുന്നു.

ദുരന്ത ദിവസം മുതൽ ഇതുവരെ വിശ്രമ രഹിതമായ പ്രവർത്തനമാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും നടത്തുന്നത്. അവരെല്ലാം ഇപ്പോഴും അവിടെ ശ്രമകരമായ ദൗത്യം തുടരുന്നു.

മാധ്യമ പ്രവർത്തകർ മലയിറങ്ങി.
ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കി.

എന്തൊക്കെ ബഹളമായിരുന്നു. ചില നേതാക്കൾ തന്നെ എത്തി പൊലീസിനോടും ഫയർഫോഴ്‌സിനോടും തട്ടിക്കയറി. പക്ഷേ ടിവിയിലും ചിത്രങ്ങളിലും കണ്ട 'സംഘത്തിലെ' ഒരാളെ പോലും ക്യാമറകൾ മടങ്ങിപ്പോയ പെട്ടിമുടിയിൽ കാണ്മാനില്ല.

ഇന്ന് ഞങ്ങൾ എത്തുമ്പോഴും അവിടെ ആ ദുരന്ത ഭൂമിയിൽ തിരച്ചിൽ നടത്തുന്ന അധികൃതർക്കൊപ്പം ഡിവൈഎഫ്‌ഐ വോളന്റിയർമാർ കർമ്മ നിരതരായി തുടരുന്നു.

ഇന്നും 10 പേരടങ്ങുന്ന 6 സംഘങ്ങളായി തിരിഞ്ഞു 60 ഡിവൈഎഫ്‌ഐ പ്രവർത്തകർ തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ആദ്യം രക്ഷാ പ്രവർത്തനത്തിന്,പിന്നെ, മൃതശരീരങ്ങൾ മറവു ചെയ്യാൻ, ഇപ്പോഴും തുടരുന്ന തിരച്ചിൽ ദൗത്യത്തിന്റെ ഭാഗമായും ഡിവൈഎഫ്‌ഐ പ്രവർത്തകർ പെട്ടിമുടിയിൽ തന്നെയുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ രാജ സംഭവ ദിവസം രാജമലയിൽ ഉണ്ടായിരുന്നു. ആദ്യം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായത് മുതൽ ഇന്ന് വരെയും രാജയുടെയും മൂന്നാർ ബ്ലോക്ക് സെക്രട്ടറി പ്രവീൺ, പ്രസിഡന്റ് സെന്തിൽ എന്നിവരുടെയും നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനം മാതൃകാപരമായി തുടരുന്നു.
ക്യാമറകൾ തേടിയല്ല, തങ്ങളുടെ സഹോദരങ്ങളുടെ ശരീരം തേടിയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അവിടെ തുടരുന്നത്.

സാഹസിക പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ച വോളന്റിയർമാരാണ് സംഘത്തിൽ കൂടുതലും ഉള്ളത്. റിവർ ക്രോസ്സിങ്ങിൽ ഉൾപ്പെടെ മികവ് പുലർത്തുന്ന മിടുക്കരായ സഖാക്കൾ.അവർ നമുക്കാകെ അഭിമാനമാണ്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്,
കെ യു ജനീഷ്‌കുമാർ എംഎൽഎ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് പി പി സുമേഷ് എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.