തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്ന് പ്ലാറ്റ്‌ഫോമിൽ വീണ സഹോദരന്റെ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോൾ നിലത്തുവീണ ബാലൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠന്റെയും ഷൺമുഖപ്രിയയുടെയും മകൻ 14 വയസ്സുകാരനായ ജ്യോതിഷ് കൃഷ്ണനാണ് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പേട്ട റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

ചെന്നൈയിലേക്കു പോകുന്ന അനന്തപുരി എക്സ്‌പ്രസിൽനിന്നാണ് ബാലൻ നിലത്തുവീണത്. കൊല്ലത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. മാതാപിതാക്കൾ ഉറങ്ങിയ സമയത്ത് ഇളയ സഹോദരൻ ആറുവയസ്സുള്ള സന്തോഷ് തീവണ്ടിയുടെ വാതിലിനടുത്ത് വന്ന് നിന്നു. ഇതിനിടെ കുട്ടിയുടെ ചെരിപ്പ് പ്ലാറ്റ്ഫോമിലേക്കു വീണു. അതു കണ്ട സഹോദരൻ ജ്യോതിഷ് തീവണ്ടിയിൽനിന്നു ചാടിയിറങ്ങി ചെരിപ്പ് എടുക്കാൻ ശ്രമിച്ചപ്പോൾ പ്ലാറ്റ്ഫോമിൽ വീഴുകയായിരുന്നു. തീവണ്ടി വേഗത കുറച്ചിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

സംഭവം കണ്ടുനിന്നവർ ഓടിയെത്തി ബാലനെ എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിട്ടുപോവുകയും ചെയ്തു. തുടർന്ന് ബാലനെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഇരുത്തി. ഉറക്കമെഴുന്നേറ്റപ്പോഴാണ് മാതാപിതാക്കൾ കാര്യമറിയുന്നത്.

ഒടുവിൽ പിതാവ് മണികണ്ഠൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലിറങ്ങി റെയിൽവേ പൊലീസിനോടു കാര്യം പറഞ്ഞു. അവർ മണികണ്ഠനെ ഓട്ടോറിക്ഷയിൽ കയറ്റി പേട്ടയിലേക്ക് അയച്ചു. കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് അടുത്ത തീവണ്ടിയിൽ കുടുംബം നാട്ടിലേക്കു മടങ്ങി.