ആലപ്പുഴ: ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുഖ്യപ്രചാരകന്റെ റോളിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ ചിത്രമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്. അതേസമയം മുഖ്യമന്ത്രി അല്ലാതെ മറ്റൊരു ചിത്രവും ആരും അധികം ഉപയോഗിക്കുകയും ചെയ്തിരുന്നില്ല. ക്യാപ്ടൻ എന്ന ടാഗിൽ മുഖ്യമന്ത്രി പിണറായി കളം നിറഞ്ഞപ്പോൾ തന്നെ ആലപ്പുഴയിൽ നിന്നും മറ്റൊരു വ്യക്തിപൂജാ വിവാദവും ഉയർന്നു കഴിഞ്ഞു.

എ.എം.ആരിഫ് എംപി.യുടെ പടംവെച്ച് സ്ഥാനാർത്ഥികൾക്ക് പോസ്റ്ററടിച്ചുനൽകിയതാണ് പാർട്ടിക്കുള്ളിൽ വിവാദമായത്. പാർട്ടിയുടെയോ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെയോ അനുമതിയില്ലാതെയായിരുന്നു ഇതെന്നാണ് ആരോപണം. പാർട്ടി അറിഞ്ഞല്ല ഇതു ചെയ്തതെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ എല്ലാ ജനപ്രതിനിധികളും മത്സരിക്കുന്നവർക്കുവേണ്ടി പ്രത്യേകം പ്രസ്താവന ഇറക്കണമെന്നു നിർദേശിച്ചിരുന്നു. പടംവെച്ച് പോസ്റ്ററിറക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, ആരിഫ് തന്റെ വർണചിത്രം സഹിതം പോസ്റ്റർ അടിച്ചു നൽകുകയായിരുന്നു. സ്ഥാനാർത്ഥികൾ വിജയിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം ചെയ്തതെന്നാണ് കരുതുന്നത്. പാർട്ടിയെയോ തിരഞ്ഞെടുപ്പു ചുമതലക്കാരെയോ അറിയിച്ചിരുന്നില്ല. ചെലവ് അദ്ദേഹംതന്നെയാണ് വഹിച്ചതെന്നും നാസർ പറഞ്ഞു

അരൂർ മുതൽ കരുനാഗപ്പള്ളിവരെയുള്ള നിയോജകമണ്ഡലങ്ങളിലാണ് എ.എം. ആരിഫിന്റെയും സ്ഥാനാർത്ഥിയുടെയും ചിത്രംവെച്ച പോസ്റ്റർ അടിച്ചുനൽകിയത്. എം.എം. ആരിഫിന്റെ ലോക്സഭാണ്ഡല പരിധിയാണിത്. അതേസമയം ജില്ലയിലെ മുതിർന്ന നേതാക്കളുടെ ചിത്രം പോലും ഇല്ലാത്ത പശ്ചാത്തലത്തിലായിരുന്നു ആരിഫിന്റെ ചിത്രം എത്തിയത് എന്നതും ശ്രദ്ധേയമാണ്.

മത്സരരംഗത്തുനിന്നു മാറിനിൽക്കുന്ന മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക് എന്നിവരുടെ ചിത്രവും സ്ഥാനാർത്ഥിയുടെ ചിത്രവുംവെച്ച പോസ്റ്റർ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലിറക്കണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. അത് അവരുടെ അഭാവം വിവാദമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു.

അമ്പലപ്പുഴയിൽ പോസ്റ്റർവിവാദം മറ്റൊരുരീതിയിൽക്കൂടി വിവാദമായിരിക്കുകയാണ്. മന്ത്രി ജി. സുധാകരന്റെ ചിത്രംവെച്ച പോസ്റ്റർ മാറ്റിയാണ് എംപി. യുടെ പോസ്റ്റർ പലയിടത്തും പ്രത്യക്ഷപ്പെട്ടത്. ഇതും മുറുമുറുപ്പുകൾക്കു കാരണമായിട്ടുണ്ട്. കെ.സി. വേണുഗോപാൽ എംപി. യുടെ ചിത്രംവെച്ച പോസ്റ്ററുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥികൾ ഉപയോഗിച്ചിരുന്നു. സമാനരീതിയിലാണ് എ.എം. ആരിഫ് പണംമുടക്കി ഇത്തരം പോസ്റ്റർ അടിച്ചിറക്കിയത്. ആരിഫിന്റെ നടപടിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ഉടലെടുത്തിട്ടുണ്ട്. ഇതിനെതിരെ പാർട്ടി നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.