കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ അതിരൂക്ഷമായ വിമർശനവുമായി എ. എൻ ഷംസീർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടലുപൊട്ടിയ പട്ടിയെപ്പോലെ തൃക്കാക്കരയിൽ ഓടിനടക്കുന്നുവെന്നു സുധാകരൻ പറഞ്ഞതിനെതിരെ തലശേരിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഷംസീർ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

ആറുവയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവുമുള്ളയാളാണ് ഇപ്പോഴത്തെ കെ.പി.സി. സി അധ്യക്ഷൻ കെ.സുധാകരൻ. പൊതുസമൂഹത്തോട് എങ്ങനെ മാന്യമായി സംസാരിക്കണമെന്ന് കെപിസിസി അധ്യക്ഷന്മാരെ പഠിപ്പിക്കാൻ എ. ഐ.സി.സി തയ്യാറാകണം. ചിന്തൻ ശിബിരം നടത്തിയതു കൊണ്ടോ രാഹുൽ ബ്രിഗേഡ് സേനയുണ്ടാക്കിയതുകൊണ്ടോ കാര്യമില്ല.

ഉദയ്പൂരിൽ ചിന്തൻശിബിരം നടക്കുമ്പോൾ പഞ്ചാബ് പി.സി.സി അധ്യക്ഷൻ കോൺഗ്രസിനോട് സലാം പറഞ്ഞു പോയി. കോൺഗ്രസിന്റെ ഇത്തരം കൊഴിഞ്ഞുപോക്കിൽ മനംനൊന്താണ് സുധാകരൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. മഹാന്മാർ ഇരുന്ന കസേരയാണ് കേരളത്തിലെ കെപിസിസി അധ്യക്ഷന്റേത്. സുധാകരന്റെ പ്രസ്താവനകൾ കേരളത്തിലെ കോൺഗ്രസിന് തന്നെ ബാധ്യതയായി മാറുകയാണ്. പിണറായി വിജയൻ കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ പ്രീയപ്പെട്ട മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തിലുയരുന്നതെന്ന് ഷംസീർ ചൂണ്ടിക്കാട്ടി.