തലശേരി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ശരിയാംവണ്ണം മാസ്‌ക് ധരിക്കാത്തതിന് തലശേരി എം എൽ എ എ.എൻ ഷംസീറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. ഷംസീർ മാസ്‌ക് താഴ്‌ത്തിയിരിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന് താഴെ പ്രതികൂലമായി ധാരാളമാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്‌ച്ച രാവിലെ തലശേരി എരഞ്ഞോളിയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത മുഴുവനാളുകളും ശരിയാംവണ്ണം മാസ്‌ക് ധരിച്ചപ്പോൾ തലശേരി എംഎ‍ൽഎയുടെ മാസ്‌ക് പതിവുപോലെ താടിയിലൊതുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, മുൻ എംപി കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു തുടങ്ങി ഒട്ടേറെപ്പേർ കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ എംഎ‍ൽഎ തന്നെ നിയമം ലംഘിച്ചതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നത്. തിങ്കളാഴ്‌ച്ച സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധി തന്നെ കോവിഡ് നിയന്ത്രണങ്ങളെ നിസാരമായി കാണുന്നത് തെറ്റായ സന്ദേശം പരത്തുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ശരിയായി മാസ്‌ക് ധരിക്കാത്തത്തിന് സാധാരണക്കാരെ ഓടിച്ചു പിടിച്ച് പിഴ ചുമത്തുന്ന പൊലീസിന്റെ സാന്നിധ്യത്തിലാണ് എംഎ‍ൽഎയുടെ നിയമ ലംഘനമെന്ന് ചിലർ വിമർശിച്ചു.

പൊതുപരിപാടികളിലൊന്നും ശരിയാംവണ്ണം ഷംസീർ ശരിയായ വിധം മാസ്‌ക് ധരിക്കാറില്ലെന്ന പരാതിയും ചിലർ ഉന്നയിക്കുന്നുണ്ട്. നിയമസഭയിൽ മാസ്‌ക് ശരിയാംവണ്ണം ധരിക്കാത്തതിന് സ്പീക്കർ എം.ബി രാജേഷിന്റെ ശാസനയും ഷംസീർ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ധാരാളം പൊതു പരിപാടികളിൽ പങ്കെടുക്കുന്നയാളാണ് ഷംസീർ.സമൂഹമാധ്യമങ്ങളിൽ നേരത്തെയും ഷംസീർ മാസ്‌ക് ധരിക്കാത്തത് ചർച്ചയായിട്ടും എംഎ‍ൽഎയ്ക്കു കുലുക്കമൊന്നുമില്ല.

മാസ്‌ക് ധരിക്കാതെ നേരത്തെ ഷംസീർ പങ്കെടുത്ത ഫോട്ടോകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തളിപ്പറമ്പിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പദയാത്ര നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, നേതാക്കളായ കെ.എസ് ശബരിനാഥ്, റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരം പേർക്കെതിരെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലിസ് കേസെടുത്തിരുന്നു.