മലപ്പുറം: തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവ്വകലാശാലയിൽ തിരുകി കയറ്റാനുള്ള നീക്കം പൊളിഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് സിൻഡിക്കേറ്റ് അംഗീകരിച്ചപ്പോൾ ഷംസീറിന്റെ ഭാര്യ പി എം ഷഹലയുടെ പേര് ഒഴിവാക്കി. കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത ഷഹലയുടെ പേര് നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഈ അഭിമുഖത്തിൽ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. 43 ഉദ്യോഗാർത്ഥികൾക്കാണ് നിലവിൽ നിയമനം ലഭിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ ഷഹല ഉൾപ്പെട്ടിട്ടില്ല. എസ്എഫ്‌ഐ മുൻ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുള്ള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിക്കും യോഗ്യരായവരെ മറികടന്ന് നിയമനം നൽകാൻ നീക്കം നടക്കുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു. ഇവർക്ക് നിയമനം നൽകിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വിദ്യാഭ്യാസവകുപ്പിലെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിൽ അബ്ദുള്ള നവാസിന്റെ ഭാര്യ റീഷ ഒന്നാമതും ഷംസീറിന്റെ ഭാര്യ ഷഹല മൂന്നാമതുമായിരുന്നു. ഷഹലയ്ക്ക് നിയമനം നൽകാനായി ഷഹലയുടെ റിസർച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി. എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോഴാണ് അവിടെ നിന്ന് വിരമിച്ച അദ്ധ്യാപകനെ പ്രസ്തുത വിഷയത്തിലെ വിദഗ്ധൻ എന്ന നിലയിൽ ബോർഡിൽ ഉൾപ്പെടുത്തിയത്.

ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി ഗവേഷക വിദ്യാർത്ഥി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാറാണ് പതിവെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിൽ 126 ഓളം അദ്ധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടക്കുമെന്നും ഇവിടെയെല്ലാം ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് നീക്കമെന്നും ഗവർണർക്ക് നൽകിയ പരാതിയിലുണ്ട്.

നേരത്തെ ഷംസീറിന്റെ ഭാര്യ ഷഹലയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം വിവാദമാവുകയും നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇപ്പോൾ ഉയരുന്ന ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് പറഞ്ഞു. ഉദ്യോഗാർത്ഥിയുടെ റിസർച്ച് ഗൈഡായിരുന്ന വ്യക്തിയെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ അപാകതയില്ലെന്നും വിസി വ്യക്തമാക്കി.