ഗസ്സിപുർ: ഗംഗാ നദിയിൽ മരം കൊണ്ടുണ്ടാക്കിയ പെട്ടിയിലടച്ച് ഉപേക്ഷിച്ച നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തി. ഗസ്സിപുരിന് സമീപമുള്ള ദാദ്രിഘട്ടിൽനിന്ന് പ്രദേശവാസിയായ തോണിക്കാരൻ ഗുല്ലു ചൗധരിക്കാണ് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.

ഗംഗാ നദിയിൽ പെട്ടി ഒഴുകി നടക്കുന്നത് കണ്ട് അതെടുത്ത് തുറന്ന് പരിശോധിക്കാൻ ഗല്ലു തയ്യാറായത്. പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുഞ്ഞുള്ളത് ഗുല്ലു കണ്ടത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.കുഞ്ഞിന്റെ ജാതകവും പെട്ടിക്കകത്ത് ഉണ്ട്.

സംഭവം അറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കുട്ടിയെ കണ്ടെത്തിയ തോണിക്കാരനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. പെൺകുട്ടിയെ വളർത്തുന്നതിനായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.