തിരുവനന്തപുരം: എൽ.കെ.അദ്വാനിയെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ തനിക്ക് നേരേയുണ്ടായ സൈബർ ആക്രമണത്തിലും പതറാതെ തരൂർ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഈ സംഭവത്തിൽ തരൂരിനെ പിന്തണച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നു. തരൂർ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റുമായാണ് അബ്ദുള്ളക്കുട്ടി പിന്തുണ അറിയിച്ചത്.

തരൂരിനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ചാണ് അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്. തരൂരിനെ അപമാനിക്കുന്നവർ ഇടതുപക്ഷക്കാരും ജമാഅത്തുകാരും സുഡാപ്പികളുമാണെന്ന് അബ്ദുക്കുട്ടി കമന്റായുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇവരുമായി കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഒളിഞ്ഞു തെളിഞ്ഞും സഖ്യം ഉണ്ടാക്കിയതാണ് അഹന്ത കൂടിയതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പക്ഷം. ഈ സംസ്‌കാര ശൂന്യരെപ്പോലെയുള്ള വരുമായി അങ്ങയെ പോലുള്ള പ്രതിഭാശാലികൾ അധികാലം കൂട്ട് കൂടാനാവില്ല. ഇതൊക്കെ തുറന്ന് പറയാൻ അങ്ങ് മുന്നോട്ട് വരണമെന്നും അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശശീ തരൂർ ജീ നിങ്ങളുടെ കുറിപ്പ് വായിച്ചു. നിങ്ങളെ ഇന്ന് അപമാനിച്ച ആദുഷ്ട ശക്തികൾ എന്നെപ്പോലുള്ളവരെ കുറെ കാലമായി അപമാനിക്കുന്നു. ഇവരിൽ പലരും, ഇടപതുക്ഷക്കാരാണ് ജമാത്ത് കാരാണ് സുഡാപ്പികളാണ്. ഇവരുമായി കോൺഗ്രസ്സും , കമ്മ്യൂണിസ്റ്റും ഒളിഞ്ഞും തെളിഞ്ഞും സഖ്യം ചേർന്നതുകൊണ്ടാണ് ഈ രാജ്യദ്രോഹികൾക്ക് അഹന്ത കൂടിയത് ഈ സംസ്‌കാര ശൂന്യരെപ്പോലെയുള്ള വരുമായി അങ്ങയെ പോലുള്ള പ്രതിഭാശാലികൾ അധികാലം കൂട്ട് കൂടാനാവില്ല. ഇതൊക്കെ തുറന്ന് പറയാൻ അങ്ങ് മുന്നോട്ട് വരണം.

അതേസമയം ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനും ആണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു തരൂരിന്റെ മറുപടി. ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപ്ത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനും ആണ്. ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് താൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി താനെഴുതുന്നത് താൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. തന്നെ വായിക്കാത്തവർക്ക് തന്നെ സംഘി എന്നഭിസംബോധന ചെയ്യാം. തന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി താൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ലെന്നും തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്.

ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്.

അതുകൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.