കോഴിക്കോട്: പിഎസ്, സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ സമരത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്, ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസാമണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. പി.എസ്.സി വിഷയത്തിൽ കോൺഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് തടയിടാൻ അസാധ്യമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അക്രമസമരങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന് നിയമപരമായും ഭരണഘടനാ പരമായും മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കിൽ മാത്രമേ നിയമനവും നടത്താനാവൂ. എന്നാൽ ഇതിന് വിരുദ്ധമായി പ്രവർത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിയമവിരുദ്ധമായി പ്രവർത്തിക്കണമെന്നാമശ്യപ്പെട്ട് സമരം നടത്തുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പാടുണ്ടോ? സമരത്തിനോട് വിരോധമില്ല, എന്നാൽ സമരത്തിലുയർത്തുന്ന ആവശ്യം അപ്രായോഗികമാണ്.

ഈ സമരത്തെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നത്. ആസൂത്രിത ആക്രമമാണ് കോൺഗ്രസിന്റെ ലക്ഷ്യം. കുറച്ച് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരായ സമരത്തിൽ ഉപകരണമാക്കാനാവുമോ എന്നാണ് കോൺഗ്രസിന്റെ കപടബുദ്ധിയിൽ കാര്യങ്ങൾ ചിന്തിക്കുന്നവർ ഇപ്പോൾ ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി ഭരണത്തിന്റെ അവസാന കാലത്തും ഒരു ലക്ഷത്തിലേറെപ്പേർ ജോലികിട്ടാത്തവരായി ഉണ്ടായിരുന്നു. അതേസമയം ഇടതുസർക്കാരിന്റെ കാലത്ത് തൊഴിൽരഹിതരോട് അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള അക്രമസമരങ്ങൾ എന്നത് യുഡിഎഫ് ശീലമാക്കിയെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.

തുടർഭരണം ഇല്ലാതാക്കാൻ യുഡിഎഫ് നടത്തുന്നത് തരംതാണ കളികളാണ്. മൂന്ന് ലക്ഷം താലക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്നാണ് ചെന്നിത്തല കള്ളം പറയുന്നത്. അങ്ങിനെയെങ്കിൽ ചെന്നിത്തല ആ കണക്ക് പുറത്തുവിടണം. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള ജാഥയാണ് ചെന്നിത്തല നടത്തുന്നത്. മലബാർ കഴിഞ്ഞതോടെ ആ കളിയാണ് ചെന്നിത്തല നടത്തുന്നത്. പിഎസ്‌സി വിഷയത്തിൽ സർക്കാരിനെതിരെ അക്രമസമരം അഴിച്ചുവിടുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും . സർക്കാരിന് നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവർത്തിക്കാനാകൂ. ഇതെല്ലാം ജനം കാണുന്നുണ്ട്.
ഗസ്.

കോൺഗ്രസിന് എവിടെയാണ് രാഷ്ട്രീയ മൂലബോധമോ കാഴ്ചപാടോ ഉള്ളത്. അധികാരങ്ങൾ വീതംവെച്ച് എടുക്കലാണ് അവിടെ നടക്കുന്നത്. വിമോചന സമരത്തിലൂടെ വന്ന നേതാക്കളല്ലേ അവർക്കുള്ളത്. ആറ് ദശകമായി അവർ തുടരുകയാണ്. പിന്നെയുള്ളത് അവരുടെ പെട്ടിയെടുപ്പുകാരും. വേറൊരു നേതൃത്വം അവർക്കുണ്ടോ. വ്യത്യസ്ത വർഗീയതകളുമായി സന്ധിചെയ്ത് അഴിമതിയെ വളർത്തുന്ന രാഷ്ട്രീയത്തിനാണ് കോൺഗ്രസ് നോക്കുന്നത്. അവരവരുടെ സ്ഥാനങ്ങൾ നിലനിർത്താൻ അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. എന്നിട്ട് വലിയ മാന്യന്മാരായി നടക്കുകയാണ്.

അഴിമതിയില്ലാത്ത ഭരണം ഈ അഞ്ച് വർഷം കണ്ടത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അത് എങ്ങിനെയെങ്കിലും അവർക്ക് ഇല്ലാതാക്കണം. കോൺഗ്രസിനകത്തുതന്നെ പലവിധ പ്രശ്നങ്ങളാണ്. പല ഗ്രൂപ്പുകളുടെ സമ്മർദ്ദം അതിനകത്തുണ്ട്. ഇപ്പോൾ ജാഥ നടത്തുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പിക്കാൻ ഒരു ഉന്നത കമ്മിറ്റിയുണ്ടാക്കി അതിന് മുകളിൽ ഉമ്മൻ ചാണ്ടിയെ വെച്ച് എയർപോർട്ടിൽ സ്വീകരണം നൽകിയ പാർട്ടിയാണ് അവരുടേത്.

ഒരുവിഷയത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നതിന് വ്യത്യസ്തമായി കെപിസിസി പ്രസിഡന്റ് പറയും അതിലും വ്യതസ്തമായി വേറൊരിടത്ത് ഉമ്മൻ ചാണ്ടി പറയും . എന്നിട്ട് നാട്ടുകാരെ പറ്റിക്കുക. അതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.