തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ വിജയം വഴി ഒരുക്കും. ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള വലതുപക്ഷ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഈ വിജയം. ജനക്ഷേമ സർക്കാറിന്റെ തുടർച്ചയില്ലാതാക്കാൻ വിമോചനകാല ശക്തികൾ ശ്രമിച്ചു. ഈ പ്രതിലോമശക്തികളെ കേരളത്തിലെ ജനങ്ങൾ തോൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ ഇടതു ബദലിന് ഈ വിജയം ശക്തി പകരും. രാജ്യത്തെ പൊരുതുന്ന ജനതക്ക് ആത്മവിശ്വാസം നൽകുന്ന വിജയമാണ് ഇടതുപക്ഷത്തിന്റേത്.
വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ വിജയം വഴി ഒരുക്കും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യും. അതേസമയം മെയ് 7ന് വിജയദിനത്തെ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വനം ചെയ്തു.

രാത്രി 7 മണിക്ക് വീടുകളിൽ ദീപശിഖ തെളിയിച്ച് പ്രവർത്തകർ മധുരം പങ്ക് വെക്കണം. ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള വലതുപക്ഷ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിന്റെ തകർച്ചയുടെ വേഗത കൂടി. കേരള ജനത പ്രതിപക്ഷത്തെ നിരാകരിച്ചതിന് തെളിവാണ് ഈ വിജയമെന്നും എ വിജയരാഘവൻ പറഞ്ഞു.

വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ വരെ ശ്രമിച്ചു. ഭരണത്തുടർച്ച കേന്ദ്രനയങ്ങൾക്കും ശക്തമായ താക്കീതാണ്. കേന്ദ്രത്തിനെതിരായ ബദൽ രാഷ്ട്രീയത്തിന് തുടർഭരണം കരുത്തുനൽകും. കോൺഗ്രസിന്റെ തകർച്ചയുടെ വേഗം വർധിക്കുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ബിജെപി വോട്ടുകൾ വാങ്ങിയിട്ടും യുഡിഎഫ് തകർന്നടിഞ്ഞു. ബിജെപിക്കെതിരായ മതനിരപേക്ഷ ചേരിക്ക് ഈ വിജയം ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർ ഭരണം വരരുത് എന്ന് എൻ എസ് എസ് ആഗ്രഹിച്ചുവെന്ന് എ വിജയരാഘവൻ പറഞ്ഞു. ആ സമുദായ അംഗങ്ങൾ തന്നെ അത് നിരാകരിച്ചു. ജനങ്ങൾക്ക് ഇടതുമുന്നണി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.