തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സിപിഎമ്മും ഇടതു മുന്നണിയും പൂർണമായും കൈവിടുന്നു. എം ശിവശങ്കറിന് ദൗർബല്യമുണ്ടായെന്നും അദ്ദേഹം അപകടകാരിയെന്ന് അറിഞ്ഞില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് തകരാർ സംഭവിച്ചു. ഇതോടെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെന്നും വിജയരാഘവൻ പറഞ്ഞു. നേരത്തെ ജി സുധാകരനും ശിവശങ്കരനെ തള്ളിപ്പറഞ്ഞു കൊണ്ട് മന്ത്രി ജി സുധാകരനും രംഗത്തെത്തിയിരുന്നു.

ശിവശങ്കർ വഞ്ചകനാണ്. വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥൻ തന്നെ ചതിക്കുകയാണ് ചെയ്തത്. സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്. ശിവശങ്കർ വരെയാണ് ആ ബന്ധം ഉണ്ടായിരുന്നത്. അയാളെ മാറ്റിയതോടെ ആ പ്രശ്‌നം മാറി. മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ നടത്തിയത്. അയാൾ പോയതോടെ ഓഫീസ് ശുദ്ധീകരിക്കപ്പെട്ടുവെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. ഞങ്ങൾ ശിവശങ്കറിന്റെയും സ്വപ്നയുടെയും ആരാധകരല്ല. ഐ.എ.എസുകാർ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങൾ. ഐ എ എസുകാരിൽ മോശം സ്വഭാവക്കാരുണ്ട്. പിണറായിയെ രാമായണമാസത്തിൽ പ്രതിപക്ഷവും ബി ജെപിയും വേട്ടയായി. രാക്ഷസീയ ഭാവങ്ങൾ ഒഴിവാക്കേണ്ട മാസത്തിലായിരുന്നു വേട്ടയാടൽ. രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാൻ അവർക്കായിട്ടില്ല. മാധ്യമങ്ങളോട് മാന്യമായി പെരുമാറാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്-മന്ത്രി സുധാകരൻ പറഞ്ഞു.

അതേസമയം, ശിവശങ്കറും സ്വപ്‌നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. പ്രതികളുടെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ നൽകിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ എന്തുമായി ബന്ധപ്പെട്ടാണ് ഈ യാത്രകൾ നടത്തിയതെന്ന് റിപ്പോർട്ടിലില്ല. 2017 ഏപ്രിലിലാണ് സ്വപ്‌നയും ശിവശങ്കറും ആദ്യം ഒരുമിച്ച് യുഎഇ യിലക്ക് പോയത്. പിന്നീട് 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച് ശിവശങ്കറെ കണ്ടു. ഇരുവരും ഒരുമിച്ചാണ് അന്ന് മടങ്ങിയത്. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള മൂന്നാമത്തെ യാത്രയെന്നും റിപ്പോർട്ടിൽ പായുന്നു. സ്വപ്ന, സന്ദീപ് ,സരിത് എന്നിവരെ ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതിനിടെ സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നും സ്വപ്ന സമ്മതിച്ചുവെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. സ്വർണ്ണക്കടത്തു വിഷയത്തിൽ സിപിഎം പ്രതിരോധം തീർക്കാൻ ഉറപ്പിച്ചു തന്നെയണ് രംഗത്തുള്ളത്. വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം സ്വർണ്ണക്കത്തിൽ വിശദീകരണം നൽകുന്നത്. സ്വർണക്കടത്ത് കേസിൽ സർക്കാരിന് ബന്ധമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂർണ്ണമായും തള്ളുന്നതാണ് പാർട്ടി വിശദീകരണം. ശിവശങ്കറിനെതിരെ സടക്കാർ നടപടി എടുത്തിട്ടുണ്ട്. അറ്റാഷെക്ക് രാജ്യം വിടാൻ കളമൊരുക്കിയത് കേന്ദ്രമാണ്. സ്വർണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ആണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവമെന്നും ലഘുലേഖയിൽ ആരോപിക്കുന്നുണ്ട്. എൽഡിഎഫ് തുടർഭരണം നേടുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്നും ലഘുലേഖയിൽ പറയുന്നു.

സ്വപ്നയും സരിതയും ഒരു പോലെയല്ലെന്നും മാധ്യമങ്ങൾ പറയുന്നത് മുഴുവൻ കള്ളമാണെന്നും പറയുന്നു. സ്വർണക്കടത്ത് അന്വേഷിക്കേണ്ടതും പിടികൂടേണ്ടതും കേന്ദ്ര ഏജൻസിയുടെ ചുമതലയാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഉപഖണ്ഡികകളായി ഇരുപത് കാര്യങ്ങൾ ചുണ്ടിക്കാണിക്കുന്ന ലഘുലേഖയിൽ പൂർണമായും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ തള്ളി പറയുകയാണ് ചെയ്യുന്നത്. ആരാണ് ഈ ശിവശങ്കർ, അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നാണോയെന്ന് ഉപശീർഷകത്തിൽ എഴുതിയ ഖണ്ഡികയിൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശിവശങ്കറിനെ നിയോഗിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണെന്നും തലമുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കർ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉയർന്ന നാല് തസ്തികകൾ വഹിച്ച ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കടത്ത് കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ശിവശങ്കരന് പങ്കുണ്ടെന്ന തരത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നിട് ഐ.ടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയതായി ലഘുലേഖയിൽ പറയുന്നു.