തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.

പ്രകൃതിക്ഷോഭം നേരിടുന്നതിന് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചത്. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അവിടെയെങ്ങും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്.

എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തത് മൂലമാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രം സമയം ചെലവിടുന്ന വി ഡി സതീശൻ നരേന്ദ്ര മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ്. ഉരുൾപൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

മഴക്കെടുതി നേരിടാൻ കേരളം മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് വിദഗ്ദ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുൻ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമർശിക്കുന്ന കാര്യത്തിൽ താൻ എന്ന് വരുത്താനുള്ള വ്യഗ്രതയിൽ നിന്നാണ് ഈ പരാമർശങ്ങൾ വരുന്നത്. മാത്രവുമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, വി ഡി സതീശൻ മുൻ പ്രതിപക്ഷ നേതാവിനെക്കാളും പിന്നിലാണെന്ന് കുറച്ച് ദിവസം മുമ്പ് ഒരു പരാമർശവും നടത്തിയിട്ടുണ്ട്.

കൂടെയുള്ള സ്വന്തം എംഎൽഎമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്റിന്റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വനിലപാട് തിരുത്താൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും എ വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.