തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ മാറ്റം സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. എല്ലാക്കാലത്തും ഒരാളല്ലല്ലോയെന്നും കുറച്ച് കാത്തിരുന്നാൽ പാർട്ടി തീരുമാനം അറിയാൻ സാധിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സി എ ജി കണക്ക് മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുടുംബത്തെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ല എന്ന പരാതി കോടിയേരിക്ക് ഇല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. സോളാർ കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ മികച്ച നിലയിൽ പാർട്ടിയെ നയിച്ചുകൊണ്ടിരുന്ന സമയത്താണു ശാരീരിക വിഷമതകൾ നേരിടുന്നത്. രണ്ടു തിരഞ്ഞെടുപ്പുകൾ പാർട്ടിക്കു മുന്നിലുണ്ട്. സ്വാഭാവികമായും സെക്രട്ടറിസ്ഥാനത്തു പൂർണ ചുമതല വഹിക്കാൻ കഴിയുന്ന ഒരാൾ വേണമെന്നു തീരുമാനിച്ചു. ഇതനുസരിച്ചാണ് പാർട്ടി ചുമതല വഹിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടതെന്നാണ് വിജയരാഘവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രോഗകാരണം ചൂണ്ടിക്കാട്ടിയാണു കോടിയേരി അവധിയെടുത്തത്. മകന്റെ അറസ്റ്റ് മാറിനിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നു കരുതുന്നവരുണ്ട്.രണ്ടും രണ്ടാണ്. സംസ്ഥാന സെക്രട്ടറി രോഗംമൂലം അവധിയെടുക്കുന്നതു തികച്ചും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമാണ്. മകന്റെ വിഷയം വ്യക്തിപരമായ കാര്യമാണ്. അക്കാര്യത്തിൽ അദ്ദേഹത്തിന്റെയും പാർട്ടിയുടെയും സമീപനം കോടിയേരി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കുകയുണ്ടായി.