തൃശൂർ: ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂർത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബിജെപിയുടെ താൽപ്പര്യമനുസരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര നിയമമന്ത്രാലയം നടത്തിയത്. കേന്ദ്രഗവൺമെന്റിന്റെ താൽപ്പര്യങ്ങൾക്ക് കീഴടങ്ങുകയാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്.

തെരഞ്ഞെടുപ്പ് നടത്തുക എന്ന ജനാധിപത്യ ചുമതലയിൽ നിന്ന് വിജ്ഞാപനത്തിന് ശേഷം കമ്മീഷൻ മാറിയ അത്യപൂർവ്വ കാഴ്ചയാണ് നാം കണ്ടത്. സാധാരണ ഗതിയിലുള്ള തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തിൽ പാലിക്കപ്പെട്ടില്ല എന്നതിനാലാണ് സിപിഐ എം കേരള ഹൈക്കോടതിയെ സമീപിച്ചത്. ഈ സമീപനത്തെ കോൺഗ്രസ് വിമർശിച്ചില്ല. അതാണ് അത്ഭുതപ്പെടുത്തിയത്. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഐമ്മിന് സൂചിപ്പിക്കാനുള്ളത്.

ഇടതുപക്ഷത്തേയും വിശേഷിച്ച് മുഖ്യമന്ത്രിയേയും അധിക്ഷേപിക്കുന്നതിന് വേണ്ടി ചെന്നിത്തല പത്രസമ്മേളനങ്ങൾ ദുർവിനിയോഗം ചെയ്യുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. ഇന്നത്തെ പ്രസ്താവന എല്ലാ സീമകളെയും അതിലംഘിക്കുന്നവയാണ്. കാട്ടുകള്ളൻ എന്ന ചെന്നിത്തലയുടെ പദപ്രയോഗം രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു. മനോനില തകരാറായ ആളെപോലെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

പ്രതിഷേധാർഹമായ പരാമർശമാണ് മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. പിണറായി വിജയനെ എന്തും പറയുക എന്ന തരത്തിൽ ചെന്നിത്തല തരം താഴ്ന്നുകൂടാ. വായിൽ തോന്നിയത് എപ്പോഴും പറയുന്ന ആളാണ് കെ സുധാകരനെന്നും വിജയരാഘവൻ പറഞ്ഞു. ഏത് പദപ്രയോഗവും ആക്ഷേപവും ഉന്നയിക്കും. മാധ്യമതലക്കെട്ടിന് വേണ്ടി നടത്തുന്ന വൃഥാ വ്യായാമമാണത്. രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.