തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി വി. മുരളീധരനാണ് രാജിവെക്കേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മുരളീധരൻ രാജിവെക്കണമെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനും ലീഗിനുമില്ലെന്നും റഹീം പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അതുകൊണ്ടാണ്, വി. മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസും മിണ്ടാത്തത്', റഹീം പറഞ്ഞു.

ഒരു തെറ്റും ചെയ്യാത്ത കെ.ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വി. മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കുമെന്നും റഹീം പറഞ്ഞു.നരത്തെ സ്വർണം കടത്തിയത് നയതന്ത്രബാഗേജിലൂടെയല്ലെന്ന് വി. മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളി എൻ.ഐ.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

അതേസമയം നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് താൻ മുമ്പ് പറഞ്ഞതെന്നായിരുന്നു ഇതിന് പിന്നാലെ അദ്ദേഹം നൽകിയ വിശദീകരണം.

എ.എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:-

രാജി വയ്ക്കേണ്ടത്
കെ ടി ജലീൽ അല്ല,
വി മുരളീധരനാണ്.
അത്‌ പറയാനുള്ള ധൈര്യം
കോൺഗ്രസ്സിനും ലീഗിനുമില്ല.
ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തി.
കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി .
അതായത്, സ്വർണ്ണക്കടത്തിന്റെ
ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അതുകൊണ്ടാണ്,
വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്.
ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും
ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്കരിച്ച ഗൂഢ പദ്ധതിയിൽ കോൺഗ്രസ്സും ലീഗും ഭാഗമാവുകയാണ്.
മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ വരെ ശ്രമം നടന്നു.
ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.
വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കും. നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട.
അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങൾ എന്ന് നാടിനറിയാം.
ജനം നിങ്ങൾക്കെതിരെ വിധിയെഴുതും.