തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ട്രോളർമാരുടെ ഇഷ്ട കഥാപാത്രങ്ങളാണ് 'ലുട്ടാപ്പിയും ഒട്ടകവും' ഒക്കെ. രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുമ്പോഴൊക്കെ ചിരിയും ചിന്തയും നൽകി ഇവരടക്കമുള്ള കഥാപാത്രങ്ങൽ കടന്നുവരാറുണ്ട്. എന്നാൽ ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ഈ പേരുകൾ ചാർത്തിക്കിട്ടിയതിന് പിന്നിൽ രസകരമായ കഥകളുണ്ട്. അവരുടെ ഭാഷയിൽ പറഞ്ഞൽ ചില നിമിഷങ്ങളിലെ 'നാക്കുപിഴ'

സോഷ്യൽമീഡിയയിൽ തന്നെ ട്രോളാൻ ഉപയോഗിക്കുന്ന 'ലുട്ടാപ്പി' എന്ന പേര് വന്നതിന് പിറകിലെ കഥ ഡിവൈഎഫ്ഐ നേതാവ് എഎ റഹീം തുറന്നുപറഞ്ഞിരുന്നു. ലുട്ടാപ്പി എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ നിറം മാറ്റാൻ അതിന്റെ പ്രസിദ്ധീകരണം ശ്രമം നടത്തിയതോടെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടന്നിരുന്നു.

ഈ സമയത്താണ് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര നടക്കുന്നത്. ഇതിനെ പരിഹസിച്ച് ലുട്ടാപ്പിയെ രക്ഷിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്ന് പറഞ്ഞതിൽ നിന്നാണ് ഇത്തരമൊരു പേര് തനിക്ക് വന്നതെന്ന് റഹീം പറയുന്നു.

റഹീമിന്റെ വാക്കുകൾ

'വളരെ ക്രിയേറ്റീവായ ട്രോളുകൾ വരാറുണ്ട്. ആ ട്രോളുകൾ പഴയകാലത്തെ കാർട്ടൂണുകളാണ്. പഴയകാേെലത്ത ഓട്ടോഗ്രാഫാണ് ഇപ്പോഴത്തെ സെൽഫി. ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ നിറം മാറ്റാൻ വലിയ ശ്രമം നടന്നു. അത് പിൻവലിക്കാൻ പ്രസിദ്ധീകരണം നടത്തി. വലിയ ജനകീയ മൂവ്മെന്റായിരുന്നു അത്. ലുട്ടാപ്പിക്ക് അതി ഭീകരമായ സ്വീകാര്യത കിട്ടി.

ഇതേസമയത്ത് കേരളത്തിൽ കോൺഗ്രസിനെ രക്ഷിക്കാനായി മുല്ലപ്പള്ളിയുടെ ജാഥ.ജാഥയിൽ ശുഷ്‌കമായ സദസാണ് കാണുന്നത്. മുല്ലപ്പള്ളി വലിയൊരു ക്രൗഡ് പുള്ളർ ലീഡറല്ലെന്നാണ് എന്റെയൊരു കാഴ്‌ച്ചപ്പാട്. ഒരു വശത്ത് ആളുകളില്ലാത്ത സദസ്. മറുവശത്ത് ലുട്ടാപ്പിക്ക് വേണ്ടിയുള്ള പോരാട്ടം. സ്വാഭാവികമായും കേരള രാഷ്ട്രീയത്തിലെ ഏതെങ്കിലുമൊരു നേതാവ് വിട്ടുപോയാൽ ഇതുപോലൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ തെരുവാണ്. അവിടെ പലതരത്തിലുള്ള ആളുകൾ ഉണ്ടാകും. ലുട്ടാപ്പി എന്നത് പോപ്പുലർ ആയ കഥാപാത്രമാണ്. ഞാനത് അവഗണിക്കുകയാണെങ്കിലും ആ കഥാപാത്രത്തിന് ജനകീയത ഉണ്ടെന്നത് സത്യമാണ്.' റഹീം പറയുന്നു.

ഒട്ടകം ഗോപാലൻ എന്ന പേര് എങ്ങനെയാണ് സോഷ്യൽമീഡിയ തനിക്ക് ചാർത്തി തന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ഒരു ടെലിവിഷൻ ചർച്ചയിൽ മക്കയിൽ ഒട്ടക ഇറച്ചി നിരോധിച്ചു എന്നതിന് പകരം സൗദിയിൽ ഒട്ടക ഇറച്ചി നിരോധിച്ചു എന്ന് പറഞ്ഞതിന് ശേഷമാണ് ട്രോളന്മാർ തന്നെ ഒട്ടകം ഗോപാലൻ എന്ന വിളിച്ചു തുടങ്ങിയതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഒട്ടകം ഗോപാലൻ വിളി താൻ ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ ട്രോളുകളെയും പരിഹാസത്തെയും അവഗണിക്കുന്നതാണ് തന്റെ പതിവെന്നും അദ്ദേഹം പറയുന്നു.

ഗോപാലകൃഷ്ണന്റെ വാക്കുകൾ

'ഒട്ടകത്തിനെ മക്കയിൽ നിരോധിച്ചിരുന്നു. എന്റെ കൈയിൽ ഒരു റിപ്പോർട്ടുണ്ടായിരുന്നു. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയിൽ അവിടെ ഒട്ടകത്തെ അറുക്കാൻ പാടില്ല. ഞാൻ ആ ഒരു സമയത്ത് അക്കാദമിക്കലായ ഒരു റിപ്പോർട്ടുമായിട്ടാണ് ചർച്ചക്ക് പോകുന്നത്. ക്യൂബയിൽ അതുപോലെ പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്.''

''എന്നാൽ ഞാൻ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോൾ സൗദി അറേബ്യയിൽ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. ഞാനീ സ്പീഡിൽ പറയുന്നതല്ലേ. അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളിൽ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. നമ്മള് ഇവർക്ക് എല്ലാവർക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തർക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോൾ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്.''

''സ്ലിപ്പ് വരും ടങ്കിന്. ചിലപ്പോൾ അത് സംഭവിക്കും, എല്ലാവർക്കും സംഭവിക്കും. ആ നാവിന്റെ പിഴ ഒരു സെക്കന്റ് കഴിഞ്ഞപ്പോഴാണ് മനസിലായത്. അപ്പോൾ തന്നെ സൗദി അറേബ്യയിലെ മക്കയിൽ എന്ന് പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ ഒട്ടകത്തിന്റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ ട്രോളുകൾ വരാൻ തുടങ്ങി.' മാതൃഭൂമി ചാനലിന്റെ വിഷു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇരുവരും പ്രതികരിച്ചത്.