കൊല്ലം: ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്‌ച്ച യാത്ര ചെയ്തതിന് തടഞ്ഞ ഓച്ചിറ സിഐയെ സംഘിചാപ്പ കുത്തി വിവാദത്തിലായ അഫ്സൽ മണിയിൽ നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആര്യന്മിത്ര ഫെയ്ക്ക് പ്രൊഫൈലിന് ഉടമ. പെൺകുട്ടികളടക്കമുള്ളവരുടെ റിപ്പോട്ടിങ്ങിനെ തുടർന്നാണ് ആര്യന്മിത്ര എന്ന പ്രൊഫൈൽ അഫ്സലിന് സ്വന്തം പേരിലേയ്ക്ക് തന്നെ മാറ്റേണ്ടി വന്നത്.

പോക്സോ സ്വഭാവമുള്ള പരാമർശങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ കുപ്രസിദ്ധനാണ് അഫ്സൽ മണിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പറ്റി അശ്ലീലച്ചുവയുള്ള പല പരാമർശങ്ങളും ആര്യന്മിത്ര എന്ന അക്കൗണ്ടിൽ നിന്നും അഫ്സൽ ഇട്ടിരുന്നു. തനിക്ക് കോൺഗ്രസിന്റെ മറ വർഗീയവാദിയെന്ന മുദ്ര ലഭിക്കാതിരിക്കാനെന്ന് സാമൂഹ്യമാധ്യമ ചർച്ചകളിൽ തുറന്നുപറഞ്ഞിട്ടുള്ള അഫ്സലിനോട് സൈബർ ഇടത്തിലെ കോൺഗ്രസ് അണികൾക്കും വലിയ താൽപര്യമില്ല. കോൺഗ്രസ് വികാരത്തേയ്ക്കാൾ മതവികാരമാണ് അഫ്സലിനെന്നാണ് അവരുടെ ആരോപണം. ഫെയ്സ് ബുക്കിൽ കോൺഗ്രസിനെ മറയാക്കുന്ന സുഡാപ്പിയാണ് അഫ്സലെന്ന് പല കോൺഗ്രസുകാരും ആരോപിക്കുന്നു.

പൊലീസ് സേനയിലെ സംഘി എന്നും സുധാകരൻ മുതൽ ബിന്ദുകൃഷ്ണ വരെയുള്ളവർ ഒരു സാധാരണക്കാരന്റെ നീതിനിഷേധത്തിനെതിരെ ഇടപെട്ടെന്നും കേട്ടപ്പോൾ ആഭ്യന്തര വകുപ്പിനെതിരായ വടി എന്ന് കരുതി കോൺഗ്രസുകാർ ചാടിവീണെങ്കിലും ഇപ്പോൾ അമളി മനസിലാക്കി പിന്മാറുകയാണ് കോൺഗ്രസ് അണികൾ. ആര്യന്മിത്രയാണ് അഫ്സൽ മണിയിൽ എന്നറിയാതെയാണ് അവരിൽ പലരും പോസ്റ്റിന് പ്രചരണം നൽകിയത്. എന്നാൽ അഫ്സലിനെ പ്രതിരോധിക്കാൻ അവരാരും തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴും അഫ്സലിനെ പിന്തുണയ്ക്കുന്ന ചിലർക്കെതിരെ വലിയതോതിലുള്ള വിമർശനങ്ങളാണ് കോൺഗ്രസ് സൈബർ സെല്ലിന്റെ അകത്തളങ്ങളിൽ നടക്കുന്നത്. എന്നാൽ അഫ്സൽ എന്ന വ്യക്തിക്ക് വേണ്ടിയല്ല വിഷയത്തിന്റെ മെറിറ്റ് അനുസരിച്ചാണ് പിന്തുണ നൽകുന്നതെന്നാണ് പിന്തുണയ്ക്കുന്നവരുടെ വാദം. പൊലീസിലെ സംഘിവൽക്കരണം ഒരു യാഥാർത്ഥ്യമാണെന്നും ഭരണകക്ഷി നേതാക്കൾ തന്നെ അത് സമ്മതിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കോൺഗ്രസ് സൈബർ പോരാളി എന്ന മുഖംമൂടി അണിഞ്ഞ് അഫ്സൽ ചെയ്യുന്ന കാര്യങ്ങൾ പാർട്ടിയെ കൂടി സൈബർ ഇടത്തിൽ പ്രതിരോധത്തിലാക്കുന്നുവെന്നും അതിനാൽ അഫ്സലിനെ പിന്തുണയ്ക്കേണ്ട ആവശ്യം പാർട്ടിക്കാർക്കില്ലെന്നുമാണ് പ്രബലവിഭാഗത്തിന്റെ പക്ഷം. തനിക്ക് കോൺഗ്രസിന്റെ മറ വർഗീയവാദിയെന്ന മുദ്ര ലഭിക്കാതിരിക്കാനെന്ന അഫ്സലിന്റെ പഴയ കമന്റും അവർ ചൂണ്ടിക്കാണിക്കുന്നു.

ഇസ്ലാം വർഗീയ സംഘടനകളോട് പോലും അഫ്സൽ പലപ്പോഴും സഹാനുഭൂതി കാണിക്കുന്നതായും കോൺഗ്രസ് പ്രവർത്തകർ തന്നെ വിമർശിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒവൈസിയുമായി സഹകരണം വേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് വളരെ വൈകാരികമായാണ് അഫ്സൽ പ്രതികരിച്ചത്. കോൺഗ്രസ് ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുന്നു എന്നുവരെ അഫ്സൽ വിമർശിച്ചു. അന്നും അഫ്സലിനെതിരെ എതിർപ്പുമായി എത്തിയത് കോൺഗ്രസ് അണികൾ തന്നെയാണ്.

അതേസമയം സിഐ വിനോദ് ഒരിക്കലും സംഘപരിവാർ അനുകൂലിയല്ലെന്ന് വെളിപ്പെടുത്തി ഒച്ചിറയിലെ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും വിനോദിന്റെ സഹപ്രവർത്തകരും സഹപാഠികളും രംഗത്തെത്തി. ഇതോടെ അഫ്സൽ മണിയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സിപിഎം സൈബർ അണികളുടെ ആക്രമണം നടക്കുകയാണ്. അഫ്സലിനെതിരെ വിമർശനങ്ങളുമായി കൊല്ലം എംഎൽഎ മുകേഷ് അടക്കമുള്ള സിപിഎം നേതാക്കളും രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് അഫ്സൽ മുകേഷിന് പോസ്റ്റിന് കീഴിലിട്ട കമന്റിന്റെ സ്‌ക്രീൻ ഷോട്ടാണ് മുകേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില കണക്കുകൂട്ടലുകൾ തെറ്റാറില്ലെന്നാണ് മുകേഷ് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഇന്നലെ രാവിലെയാണ് അഫ്‌സൽ മണിയിൽ ഓച്ചിറ സിഐയ്‌ക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെ ഇട്ട പോസ്റ്റ് അതിവേഗം വൈറലാകുകയായിരുന്നു. ഓച്ചിറയിൽ അവരുടെ വാഹനം തടഞ്ഞുനിർത്തിയ ഉദ്യോഗസ്ഥന് രേഖകളും സത്യവാങ്മൂലവും കാണിച്ചിട്ടും മറ്റു പല വാഹനങ്ങൾ കടത്തിവിട്ടിട്ടും ഇവരോട് മാത്രം തിരിച്ചുപോകാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

ഏഴ് പരിശോധനയും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അറിയിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പോകാൻ അനുവദിച്ചില്ലെന്നും അഫ്സൽ കുറ്റപ്പെടുത്തുന്നു. ഒടുവിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും കൊല്ലം എംപി എൻകെ പ്രേമചന്ദ്രനേയും ബിന്ദുകൃഷ്ണയേയും ബന്ധപ്പെട്ട ശേഷമാണ് പോകാൻ അനുവദിച്ചതെന്നും അഫ്സൽ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.