മലപ്പുറം: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ പ്രവാസിയെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആക്കപ്പറമ്പ് സ്വദേശി യഹിയ പൊലീസ് കസ്റ്റഡിയിൽ. കീഴാറ്റൂർ പൂന്താനം ഭാഗത്തുനിന്ന് ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ രാജ്യംവിട്ട് പോകുന്നത് തടയാൻ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നു ദിവസം പാണ്ടിക്കാട് വളരാട് ചൂരക്കാവിലെ ഒരു വീടിന്റെ ശുചിമുറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന യഹിയ ശനി രാത്രി പൊലീസ് എത്തുന്നതിനു തൊട്ടുമുൻപ് അവിടെ നിന്നും മുങ്ങി. യഹിയയ്ക്ക് മൊബൈൽ ഫോണും സിം കാർഡും നൽകിയ ബന്ധുവിനെയും ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചുപ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് പെരിന്തൽമണ്ണ കോടതിയിൽ അപേക്ഷ നൽകി.

മർദനമേറ്റ അഗളി സ്വദേശി വാക്യത്തൊടി അബ്ദുൽ ജലീൽ(42) കഴിഞ്ഞ 20ന് പുലർച്ചെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മെയ്‌ 15ന് രാവിലെ 9.45ന് ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജലീലിനെ വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഒരാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ദേഹമാസകലം മുറിവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

മേലാറ്റൂർ ആക്കപ്പറമ്പിലെ വഴിയരികിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു ജലീലെന്നാണ് എത്തിച്ചയാൾ പറഞ്ഞത്. പിന്നീട് ഇയാൾ മുങ്ങി. മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് സ്വിഫ്റ്റ് കാറിൽ ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് അന്വേഷണത്തിനിടെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായി. ഒളിവിൽ പോയ യഹിയയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചിരുന്നത്.

നാട്ടിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോവാൻ വീട്ടുകാരോട് പെരിന്തൽമണ്ണയിലെത്തണമെന്നും അതുവരെ സുഹൃത്തുക്കൾക്കൊപ്പം വരാമെന്നും ജലീൽ വീട്ടിലേക്ക് ഇന്റർനെറ്റ് കോളിലൂടെ അറിയിച്ചിരുന്നതായി ബന്ധുവായ അലി അക്‌ബർ പറഞ്ഞു. ഭാര്യയും മാതാവും മണ്ണാർക്കാടെത്തിയപ്പോൾ ജലീൽ ഭാര്യയെ വിളിച്ച് പെരിന്തൽമണ്ണയിലെത്താൻ വൈകുമെന്നും തിരിച്ചുപോവണമെന്നും നിർദ്ദേശിച്ചു.

16ന് ഉച്ചയായിട്ടും ജലീൽ വീട്ടിലെത്താതായതോടെ വീട്ടുകാർ അഗളി പൊലീസിൽ പരാതി നൽകി. രാത്രി ജലീൽ ഭാര്യയെ വിളിച്ച് 17ന് വീട്ടിലെത്തുമെന്നറിയിച്ചു. പൊലീസിൽ പരാതിപ്പെട്ടത് അറിയിച്ചപ്പോൾ പിൻവലിക്കാനാവശ്യപ്പെട്ടു. 17നും ജലീൽ വീട്ടിലെത്തിയില്ല. 18ന് ജലീൽ ആശുപത്രിയിലാണെന്നറിയിച്ച് ഭാര്യയുടെ മൊബൈലിലേക്ക് അറിയാത്ത ഫോൺനമ്പറിൽ നിന്നും കോൾ വന്നു.

പത്തുവർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായിരുന്നു ജലീൽ. രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്താറുണ്ടായിരുന്നു. ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം അജ്ഞാതൻ വീട്ടിലേക്ക് വിളിച്ച നമ്പറും ജലീൽ വിമാനത്താവളത്തിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്ന നമ്പറും ഒന്നായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

യഹിയ ഉൾപ്പെട്ട സ്വർണക്കടത്ത് കേസുകളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള പെരിന്തൽമണ്ണ ഡിവൈ.എസ്‌പി സന്തോഷ് കുമാർ പറഞ്ഞു.ജലീലിന്റെ മൃതദേഹം അഗളി ജുമാമസ്ജിദിൽ കബറടക്കി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ്: ആസിയ, ഭാര്യ :മുബഷിറ. മക്കൾ: അൻസിൽ, അൻഷിദ്, അൻഷിഫ്