കൊച്ചി: അഭയക്കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ച സംഭവത്തിൽ നിർണായക കോടതി ഇടപെടൽ. ഇവർക്ക് പരോൾ അനുവദിച്ചെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ജയിൽ ഡി.ജി.പിക്കും സിസ്റ്റർ സെഫിക്കു ഫാ. കോട്ടൂരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സിബിഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുൻപ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ആരോപിച്ച് ജോമോൻ പുത്തൻപുരക്കലാണ് ഹരജി സമർപ്പിച്ചത്. ഹർജിയിൽ നിർണായക ഇടപെടലാണ് കോടതി നടത്തിയത്.

ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്നായിരുന്നു ജയിൽ ഡി.ജി.പിയുടെ വിശദീകരണം. ഇത് കളവാണെന്നും ഹരജിയിൽ പറയുന്നു. കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളത്. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അഥോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി.രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹരജിയോടൊപ്പം ഹാജരാക്കിയിരുന്നു.

ഹൈക്കോടതിയെ മറികടന്ന് പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ കിട്ടിയത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി അഞ്ച് തവണ ഹൈക്കോടതി പരിഗണിച്ചുവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.