സിഡ്നി: ആസ്ട്രേലിയൻ പാർലമെൻറ് കേന്ദ്രീകരിച്ച് നടന്ന ലൈംഗിക വേഴ്ചകളുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊട്ടിത്തെറി. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഒരു ജീവനക്കാരനെ സർക്കാർ അടിയന്തരമായി പിരിച്ചുവിട്ടു. കൂടുതൽ പേർക്കെതിരെ നടപടി വൈകില്ലെന്നും സർക്കാർ പറയുന്നു. സഖ്യകക്ഷി സർക്കാറിന്റെ ഗ്രൂപ് ചാറ്റിൽ പങ്കുവെച്ച വിഡിയോകളും ചിത്രങ്ങളും ചോർത്തിയത് മുൻ സർക്കാർ ജീവനക്കാരനായ ഒരു വിസിൽ ബ്ലോവറായിരുന്നു. പിന്നിാലെ ചാനൽ 10 തിങ്കളാഴ്ച സംപ്രേഷണം ചെയ്തതോടെ പ്രതിഷേധം അതിവേഗം പടരുകയായിരുന്നു.

പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേതൃത്വം നൽകുന്ന സർക്കാറിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാർ പാർലമെൻറിനകത്ത് നടത്തിയ ലൈംഗിക വേഴ്ചകളുടെ നിരവധി വിഡിയോകളാണ് തിങ്കളാഴ്ച പുറത്തെത്തിയത്. പാർലമെൻറിലെ പ്രാർത്ഥന മുറിയാണ് പല ജീവനക്കാരും സാമാജികരും ലൈംഗികതക്കായി ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ടോം എന്നു മാത്രം പരിചയപ്പെടുത്തിയ വിസിൽേബ്ലാവർ പറഞ്ഞു. ലൈംഗിക തൊഴിലാളികളെ വരെ കൊണ്ടുവന്നതായും ജീവനക്കാർ സഭ്യേതര ചിത്രങ്ങൾ പതിവായി പങ്കുവെച്ചതായും ഇയാൾ ആരോപിച്ചു.

ഇതോടെ വനിത സാമാജികർ മാത്രമല്ല, പൊതുജനവും രോഷവുമായി രംഗത്തെത്തിയിട്ടുണ്ട്. പതിനായിരങ്ങൾ പ്രതിഷേധവുമായി ഇതിനകം വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി ഇറങ്ങി. സംഭവം പുതിയ ആരോപണങ്ങൾക്കും രാജ്യത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് പാർലമെൻറിലെത്തിയ ഗ്രീൻസ് പാർട്ടി പ്രതിനിധി ലിഡിയ തോർപ് നാല് രാഷ്ട്രീയ നേതാക്കളുടെ പീഡനത്തിന് പലവട്ടം ഇരയായതായി ആരോപിച്ചിരുന്നു. മുമ്പും ആസ്ട്രേലിയൻ പാർലമെൻറ് പലവട്ടം ലൈംഗിക വിവാദച്ചുഴിയിലായിരുന്നു. പ്രതിപക്ഷമായ ലേബർ പാർട്ടിയും ഇതേ ആരോപണങ്ങളുടെ നിഴലിലാണ്. 2019ൽ താൻ പീഡനത്തിനിരയായതായി മുൻ സർക്കാർ ജീവനക്കാരി അടുത്തിടെ ആരോപിച്ചിരുന്നു.