അബുദാബി: ഓഗസ്റ്റ് 20 മുതൽ അബുദാബിയിൽ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർ അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താൻ ബൂസ്റ്റർ ഡോസെടുക്കണം. അബുദാബി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്ത് നടന്ന വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്തവരെ ബൂസ്റ്റർ ഡോസ് നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ടാം ഡോസ് എടുത്ത് ഇതിനോടകം ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാൻ ഒരു മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. സെപ്റ്റംബർ 20നകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹുസ്ൻ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് 'ഗ്രേ' കളറായി മാറുമെന്നും അറിയിച്ചിട്ടുണ്ട്.

വാക്‌സിൻ സ്വീകരിച്ചവർ ഒരു തവണ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവായാൽ അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ 30 ദിവസത്തേക്ക് ഗ്രീൻ സ്റ്റാറ്റസ് ലഭിക്കും. വാക്‌സിനെടുക്കുന്നതിൽ നിന്ന് ഇളവ് ലഭിച്ചിട്ടുള്ളവർ ഒരു തവണ പിസിആർ പരിശോധന നടത്തിയാൽ ഏഴ് ദിവസത്തേക്കാണ് ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുക. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് പി.സി.ആർ പരിശോധന നടത്താതെ തന്നെ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കും. വാക്‌സിനെടുക്കാത്തവർക്കും പി.സി.ആർ പരിശോധനയുടെ കാലാവധി കഴിഞ്ഞവർക്കും ആപ്ലിക്കേഷനിൽ 'ഗ്രേ' സ്റ്റാറ്റസായിരിക്കും ഉണ്ടാവുക. ഇവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവില്ല.

പുതിയ റസിഡൻസ് പെർമിറ്റ് എടുത്തവർക്ക് വാക്‌സിനെടുക്കുന്നതിന് 60 ദിവസത്തേക്ക് ഇളവ് ലഭിക്കും. രാജ്യത്തെത്തുന്ന സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ഉൾപ്പെടെ ഈ നിബന്ധനകൾ ബാധകമാണ്. ഇവർ അന്താരാഷ്ട്ര യാത്രാ നിബന്ധനകൾ കൂടി പാലിക്കണം.