അബുദാബി: അറബ് രാജ്യങ്ങളിൽ യുഎഇ പല കാര്യങ്ങളിലും വ്യത്യസ്തത പുലർത്തുന്ന രാജ്യമാണ്. മറ്റുചില അറബ് രാജ്യങ്ങളെ പോലെ ശരീഅത്ത് നിലപാട് കർശനമായി പിന്തുടരുമ്പോഴും യുഎഇ ഇതിൽ നിന്നെല്ലാം വ്യത്യ്തമാണ്. വൈവിധ്യങ്ങളെ ചേർത്തു പിടിക്കുന്നതാണ് യുഎഇയുടെ ശൈലി. ഈ ശൈലി കൊണ്ടു തന്നെ ആ രാജ്യത്തെ ഭരണാധികാരികൾ എപ്പോഴും കൈയടി നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ മറ്റൊരു സുപ്രധാന തീരുമാനവും യുഎഇ കൈക്കൊണ്ടു.

രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയതാണ് സുപ്രധാനമായ മാറ്റം. അമുസ്ലിങ്ങളുടെ വ്യക്തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ് രാജ്യക്കാർക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാൻ ഇത് സഹായകമാകും.

മുസ്ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പുകൾ ഉൾപ്പെടുന്നതാണ് നിയമം.

വിദേശികളായ സ്ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ചുള്ളതാണ് നിയമത്തിലെ ആദ്യ അധ്യായം. മുസ്‌ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങൾ, വിവാഹമോചനത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങൾ എന്നിവയാണ് നിയമത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങൾ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്.

മൂന്നാമത്തെ അദ്ധ്യായം വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതും നാലാം ഭാഗം അനന്തരാവകാശത്തെക്കുറിച്ചുള്ളതുമാണ്. മുസ്‌ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകൾ പരിഗണിക്കുന്നതിനായി അബുദാബിയിൽ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ നിർദേശത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് നിയമനിർമ്മാണം നടന്നത്. വിദേശികൾക്ക് നിയമ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും.