തിരുവനന്തപുരം: കെഎസ്ആർടിസി സെൻട്രൽ ഗാരിജിൽ ടയർ ഇൻസ്‌പെക്ടർ മരിക്കാനിടയായത് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്ന് പൊലീസ്. സെൻട്രൽ ഗാരിജിൽ നിർത്തിയിട്ട ബസിന്റെ ടയറുകൾ പരിശോധിക്കുന്നതിനിടെ, പിന്നോട്ടു വന്ന മറ്റൊരു ബസ് ഇടിച്ചാണ് കൈമനം മൈത്രി നഗർ പ്രകാശ് ഭവനിൽ എസ്‌ഐ. പ്രകാശ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 11നായിരുന്നു അപകടം.ഇരുബസുകൾക്കും ഇടയിൽ പ്രകാശ് ഞെരുങ്ങി.

തലയ്ക്കു ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ജീവനക്കാർ ചേർന്നു പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടം നടത്തി വിട്ടുനൽകും. സംസ്‌കാരം ഉച്ചകഴിഞ്ഞ് തൈക്കാട് ശാന്തി കവാടത്തിൽ.ജോലിക്കിടെ സംഭവിച്ച അപകട മരണമായതിനാൽ കുടുംബത്തിനു ധനസഹായവും ഭാര്യയ്ക്കു ജോലിയും നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

കിള്ളിപ്പാലം പോപ്പുലർ ഓട്ടമൊബീൽ കമ്പനി ജീവനക്കാരി സിന്ധുവാണ് ഭാര്യ.പൂജപ്പുര സെന്റ്‌മേരീസ് സെൻട്രൽ സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥി വൈശാഖ് മകനാണ്.