കൊച്ചി: എറണാകുളം കോതമംഗലം കവളങ്ങാട് പഞ്ചായത്തിൽ പശുക്കളുടെ മേൽ ആസിഡാക്രമണം. സാമൂഹ്യവിരുദ്ധരാണ് പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചത്. നാലു പശുക്കൾക്ക് സാരമായി പൊള്ളലേറ്റു.

കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടത്താണ് നാടിനെ നടുക്കിയ സംഭവം. പശുക്കളുടെ ഉടമകൾ പൊലീസിൽ പരാതി നൽകി. ഇതിന് മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശരീര ഭാഗങ്ങൾ വെന്ത് , പാതി ജീവനുമായിട്ടാണ് ഈ ഭാഗത്തെ കന്നുകാലികളിൽ പലതും നടക്കുന്നത്. ഓമനിച്ചു വളർത്തുന്നതും , ഉപജീവനത്തിനുള്ള ഏക മാർഗ്ഗവുമായ കന്നുകാലികളുടെ
ദുർഗതി തങ്ങളെ വല്ലാണ്ട് വിഷമിപ്പിക്കുന്നുണ്ടെന്നും ഇതിനു കാരണക്കാരയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.

കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ ഊന്നുകൽ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഒരു വർഷത്തിനിടെ പലതവണ ഇത്തരത്തിൽ കന്നുകാലികൾക്കു നേരെ ആസിഡ് പ്രയോഗം ഉണ്ടായിട്ടുള്ളതായിട്ടാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

പ്രദേശത്തുതന്നെയുള്ള ചിലരാണ് ഈ ക്രൂരകൃത്യത്തിനു പിന്നിലെന്ന് പരക്കെ സംശയമുയർന്നിട്ടുണ്ട്. ആസിഡ് ആക്രമണത്തിനിരയായ കന്നുകാലികളിൽ ചിലത് ചത്തൊടുങ്ങിയെന്നും മറ്റ് ചിലതിനെ കാണാതായെന്നും മറ്റുമുള്ള വിവരവും പരാതിക്കാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കൃഷിയും കന്നുകാലി വളർത്തലും തൊഴിലാക്കിയവരാണ് തങ്ങളെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി മൂലം തങ്ങളുടെ ഉപജീവന മാർഗ്ഗം അടഞ്ഞെന്നും പരാതിൽ പറയുന്നു.

രാവിലെ മെയ്‌ക്കാൻ വിട്ട പശുക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നല്കിയിരുന്നെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടിയിരുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും കന്നുകാലികൾക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.