പാലക്കാട് : വ്യവസായ സംരംഭകരുടെ പരാതി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്. സംസ്ഥാന പരാതി പരിഹാര സമിതിക്ക് ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണം. അടുത്ത 15 ദിവസത്തനകം പരിഹാര നിർദ്ദേശവും നടപ്പാക്കണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് ദിവസം 250 രൂപ ഈടാക്കും. പരമാവധി 10,000 രൂപവരെ പിഴ ഈടാക്കും. നടപടി വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും പിഴയുണ്ടാകും. പിഴയ്ക്കുപുറമെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചു കോടി വരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങളെ സംബന്ധിച്ച പരാതികൾ ജില്ലാതലത്തിൽ തീർപ്പാക്കാം. കലക്ടർ അധ്യക്ഷനായുള്ള സമിതിയാണ് പരാതി തീർപ്പാക്കുക. അഞ്ചു കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന സമിതി തീർപ്പാക്കും. എല്ലാ വകുപ്പ് പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് രൂപീകരിക്കുന്ന സമിതിക്ക് സിവിൽ കോടതിയുടെ അധികാരം ഉണ്ടാകും.

ജില്ലാതലത്തിൽ ലഭിക്കുന്ന പരാതികൾക്ക് ഏഴു ദിവസത്തിനകം പരിഹാരം നിർദേശിക്കണം. 30 ദിവസത്തിനിടയിൽ പരിഹരിക്കണം. പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ സംസ്ഥാന സമിതിയിലേക്ക് നൽകും. 100 കോടിക്ക് മുകളിൽ നിക്ഷേപം നടത്തുന്ന സംരംഭകന് നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇൻഡസ്ട്രിയൽ ക്ലിനിക് സജീവമാക്കും. ഇതുമായി ബന്ധപ്പെട്ട് താലൂക്ക്തലം മുതലുള്ള ഉദ്യോഗസ്ഥർക്കും സംരംഭകർക്കും പരിശീലനം നൽകും.

ജില്ലാ തലത്തിൽ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമായി സ്റ്റാറ്റിയൂട്ടറി ഗ്രിവൻസ് മെക്കാനിസവും പ്രത്യേക പരിശോധനകൾ നടത്തുന്നതിനായി സ്റ്റാറ്റിയൂട്ടറി ഇൻസ്‌പെക്ഷൻ സിസ്റ്റവും ഏർപ്പെടുത്തും. വ്യവസായ സംരംഭങ്ങളുടെ അനുമതി മുതലുള്ള നടപടികൾ സോഫ്റ്റ്‌വെയറിലൂടെ ഏകോപിപ്പാക്കും. നടപടിക്രമങ്ങൾ ഏത് സമയത്തും പരിശോധിക്കാൻ കഴിയുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസവും പോരായ്മകളും ഒഴിവാക്കാനാവും.

സൂക്ഷ്മ സംരംഭങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം. സംരംഭങ്ങളുമായി ബന്ധപ്പെട്ട ഭൂമി സ്വതന്ത്രമായി ക്രയവിക്രയം നടത്തുന്നതിനായി ലാൻഡ് അലോട്ട്‌മെന്റ് നയം രൂപീകരിക്കാനും സർക്കാർ നടപടി എടുക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.