തിരുവനന്തപുരം: മലയാള സിനിമയിലെ കാരണവരായി അറിയപ്പെടുന്ന സിനിമ നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തലമുറകൾക്കൊപ്പം അഭിനയിച്ച വ്യക്തിത്വമാണ് പിള്ളയുടേത്. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

1954ൽ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യത്തെ ചിത്രം. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാർത്ഥി സാറാമ്മ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം ജി കെ ബിഗ് സ്‌ക്രീനിൽ നിറഞ്ഞ സിനിമകൾ ഏറെയുണ്ട്. 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ കഥാപാത്രവും ഏറെ പ്രശസ്തമാണ്.

സത്യൻ, നസീർ, ഉമ്മർ, മധു, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു. ജി കെ. 'കാര്യസ്ഥൻ' എന്ന സിനിമയിലെ മധുവിനൊപ്പമുള്ള കാരണവർ വേഷമാണ് അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയത്. വിമുക്തഭടനായ പിള്ള 15 വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള എക്സ് സർവീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്.

വില്ലൻ വേഷങ്ങളിലൂടെയാണ് ജി.കെ പിള്ള ശ്രദ്ധ നേടുന്നത്. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. 2005-മുതലാണ് ജി.കെ പിള്ള ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ സീരിയൽ. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ - പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.