കൊച്ചി: വൈറ്റില-ഇടപ്പള്ളി ദേശീയ പാതയിലെ ഉപരോധത്തിനെതിരെ ജോജു ജോർജ് പ്രതിഷേധിച്ചതിന് പിന്നാലെ നടന്റെ ആരാധകരും, സൈബർ കോൺഗ്രസുകാരും തമ്മിൽ പൊരിഞ്ഞ യുദ്ധമാണ് സോഷ്യൽ മീഡിയയിൽ. ചൊവ്വാഴ്ചയും വിവാദം തുടർന്നതോടെ ജോജുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായി. നേരത്തെ ഹാക്ക് ചെയ്തതാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ, ജോജുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി അത് നിഷേധിച്ചു. ജോജുവിന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതെന്ന് അവർ അറിയിച്ചു. തനിക്ക് ഇനിമുതൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് നടൻ ഡീലിറ്റ് ചെയ്തത്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.

അതേസമയം, ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ റോഡ് ഉപരോധിച്ച 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വി.ജെ.പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി. വി.പി.സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.

ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിന്റെ ചില്ലു തകർത്തതടക്കം ജോജുവിന്റെ പരാതിയിൽ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ജോജുവിനെതിരായ പരാതിയിൽ തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.

സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ് എന്നാണു വിവരം. ഇതിനായി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ തുടങ്ങി. സംഘർഷദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ പേര് മാത്രമാണ് ഇന്നലെ ജോജു നൽകിയ മൊഴിയിലുള്ളത്.