മുംബൈ: ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ നടി കങ്കണ റണൗത്തിന് ജാമ്യം അനുവദിച്ച് മുംബൈ കോടതി. എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ കോടതി സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന താരത്തിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാർച്ച് ഒന്നിന് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് കോടതി കങ്കണയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ കങ്കണ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് മജിസ്ട്രേറ്റ് ആർ. ആർ. ഖാൻ അവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയിൽ ഹാജരായിരുന്നു. നടിക്ക് സമൻസയച്ച നടപടി ചട്ടപ്രകാരമല്ലെന്ന് അവരുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി വാദിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ കങ്കണയ്ക്കെതിരെ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടത്. നടിയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. തുടർന്നാണ് കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം ഒരു വാർത്താ ചാനലിന് കങ്കണ നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ക്രിമിനൽ മാനനഷ്ടം ആരോപിച്ച് കങ്കണയ്‌ക്കെതിരെ അക്തർ പരാതി നൽകിയത്. 2016 ൽ ജാവേദ്അക്തറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കങ്കണ സംസാരിച്ചിരുന്നു. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടി കങ്കണ റണാവത്ത് തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ജാവേദ് അക്തറുടെ പരാതി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയായിരുന്നു ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ ആരോപണങ്ങൾ ഉന്നയിച്ചത്. അതിനിടെയായിരുന്നു ജാവേദിന്റെ പേരും പരാമർശിച്ചതും ഹൃത്വിക് റോഷനുമായുള്ള അടുപ്പത്തിൽ നിന്നും പിൻവാങ്ങാനായി ജാവേദ് അടക്കമുള്ളവർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു കങ്കണ റണാവത്ത് ആരോപിച്ചത്.