ചെന്നൈ: സില്ലു കരുപ്പട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ക്രവ് മഗ ശ്രീറാം ടെറസ്സിൽ നിന്ന് വീണു മരിച്ചു. 60 വയസ്സായിരുന്നു.ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.ടെറസിൽ വച്ചിരുന്ന സിസിടിവി ക്യാമറയ്ക്കു ചുറ്റും ചെടിവളർന്നതിനാൽ അത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. വെളുപ്പിനായിരുന്നു സംഭവം. അതുകൊണ്ട് തന്നെ ആരും സമീപത്തുണ്ടായിരുന്നില്ല. നേരം പുലർന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ക്രാവ് മാഗ എന്ന ഇസ്രയേലി സൈനിക ആയോധനകലയുടെ പരിശീലകനായിരുന്നു ശ്രീറാം. അതുകൊണ്ടാണ് പേരിനൊപ്പം ക്രാവ് മാഗ എന്ന് ചേർത്തത്. സ്വയം പ്രതിരോധിക്കാൻ സ്ത്രീകൾക്ക് വേണ്ടി തമിഴ്‌നാട്ടിലുടനീളം അദ്ദേഹം ക്രാവ് മാഗ വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ തമി്നാട് പൊലീസ് കമാർഡോ ഫോഴ്സിന്റെയും പരിശീലകനായിരുന്നു അദ്ദേഹം.

സില്ലു കരുപ്പട്ടി അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു. ലീല സാംസണൊപ്പമാണ് അദ്ദേഹം ചിത്രത്തിൽ വേഷമിട്ടത്. അതോ അന്ത പറവൈ പോലെ എന്ന ചിത്രത്തിന് വേണ്ടി അമല പോളിന്റെയും ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന് വേണ്ടി അനുരാഗ് കശ്യപിന്റെയും പരിശീലകനായും പ്രവർത്തിച്ചു.