മുംബൈ: എൻസിബി ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പിന്നാലെ നടി ആത്മഹത്യ ചെയ്തു. ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിരുന്ന 28കാരിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. എൻസിബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. സുരജ് പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ നടിയുടെ സുഹൃത്തുക്കൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡിസംബർ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്. നടിയിൽനിന്ന് ഇവർ 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23ന് മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.