കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് നടി പ്രിയങ്കയുടെ മൊഴി. നന്ദകുമാറാണ് ഷിജുവർഗ്ഗീസിനെ പരിചയപ്പെടുത്തി തന്നത്.മന്ത്രി മേഴ്‌സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. നോമിനേഷൻ നൽകുന്നതിനു മുമ്പാണ് പരിചയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ചെലവ് വഹിച്ചതും നന്ദകുമാറായിരുന്നു. കുറച്ചുഫണ്ടാണ് നൽകിയത്. വലിയ രീതിയിലുള്ള പാർട്ടി പ്രവർത്തനങ്ങളൊന്നും താൻ നടത്തിയിട്ടില്ല. ജനങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായതെന്നും അവർ വ്യക്തമാക്കി.

തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് അവർ പറഞ്ഞു. ഷിജു എം വർഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാർത്തയിലൂടെയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. നന്ദകുമാർ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. ഇഎംസിസി ബോംബാക്രമണകേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രിയങ്ക ഇക്കാര്യങ്ങൾ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക. ഇഎംസിസി ബോംബാക്രമണകേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസും ഡിഎസ്‌ജെപി സ്ഥാനാർത്ഥിയായിരുന്നു.

തെരഞ്ഞെടുപ്പിന്റെ ചെലവും വഹിച്ചതും നന്ദകുമാറായിരുന്നു. തെരഞ്ഞെടുപ്പ് ചെലവിന് വേണ്ട പണം നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴി. ജയകുമാർ അയാളുടെ അക്കൗണ്ടിൽ നിന്ന് ഗൂഗിൽപേയിലൂടെ 150000 ലക്ഷം രൂപ എസ് ബി ഐ വെണ്ണല ബ്രാഞ്ചിലേക്ക് തന്നു. ബാക്കി തുക നേരിട്ടും തന്നു. നാല് ലക്ഷം രൂപയോളമാണ് നേരിട്ട് തന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഏഴ് ലക്ഷം രപ ചെലവായെന്നും അവർ പറഞ്ഞു.

തന്റെ ഫോൺ നമ്പർ പിന്നീട് നന്ദകുമാർ ബ്ലോക്ക് ആക്കി. തിരഞ്ഞെടുപ്പ് ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകൾ നന്ദകുമാറിന്റെ പക്കൽ. കണക്കുകൾ സംബന്ധിക്കുന്ന രേഖകൾ തനിക്ക് വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന് പരാതി നൽകിയെന്നും പ്രിയങ്ക പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസിന്റെ വാഹനത്തിനുനേരെ, ഗൂഢാലോചനയുടെ ഭാഗമായി സ്വന്തം കൂട്ടാളികൾ തന്നെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ആയിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാൾ നന്ദകുമാർ ആണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.