തിരുവനന്തപുരം: വ്യവസായ രംഗത്ത് വന്നിക്കൊടിപാറിച്ച വ്യവസായി എസ്.രാജശേഖരൻ നായർ തെരഞ്ഞെടുപ്പ് ഗോദയിലും ഒരു കൈനോക്കാൻ ഒരുങ്ങുകയാണ്.സർവ്വവിധ പിന്തുണയുമായി ഭാര്യയും നടിയുമായ രാധയും കൂടെയുണ്ട്.ജയത്തിനപ്പുറം മികച്ച മത്സരമാണ് ഇവർ ലക്ഷ്യം വെക്കുന്നത്. നെയ്യാറ്റിൻകരയിൽ ബിജെപി സ്ഥാനാർത്ഥിയായാണ് രാജശേഖരൻ നായർ മത്സരത്തിനൊരുങ്ങുന്നത്.

നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ എസ്. രാജശേഖരൻനായർ, 17ാം വയസ്സിൽ ജോലി തേടി മുംബൈയിലെത്തുന്നത്. ഹോട്ടൽ ജീവനക്കാരനായി തുടങ്ങിയ പ്രയാണം ഒടുവിലെത്തിയത് ഹോട്ടൽ ശൃംഖലയുടെ ഉടമയായതിലാണ്. കാൽ നൂറ്റാണ്ടായി കേരളത്തിലും ഹോട്ടൽ ടൂറിസം മേഖലയിൽ വിജയകരമായി ബിസിനസ്സ് ചെയ്യുകയാണ് രാജശേഖരൻ.80 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് രാധ.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനവേദിയിൽ അമിത് ഷായിൽ നിന്നാണ് രാജശേഖരൻ നായരും ഭാര്യ രാധയും ബിജെപി അംഗത്വം സ്വീകരിച്ചത്.രണ്ടാഴ്ചക്കുള്ളിൽ രാജശേഖരൻ നായർ ബിജെപിയുടെ നെയ്യാറ്റിൻകര സ്ഥാനാർത്ഥിയായി.ജനിച്ച നാടിന്റെ നന്മക്കും, പുരോഗതിക്കും വേണ്ടിയാണ് മത്സരിക്കുന്നതെന്ന് രാജശേഖരൻ നായർ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം എന്തായാലും എന്നും സംഘപരിവാറുകാരനായിരിക്കുമെന്ന് രാജശേഖരൻ നായർ വ്യക്തമാക്കി.

രാധയും ഭർത്താവിന്റെ പ്രചരണത്തിൽ സജീവമായി രംഗത്തുണ്ട്.പദവി ലക്ഷ്യമിട്ടല്ല, ബിജെപിയിൽ ചേർന്നതെന്ന് രാധ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലെത്തിയത്. വോട്ടർമാരെ നേരിൽ കണ്ട് ഭർത്താവിന് വോട്ട് തേടും. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സിറ്റിങ് എംംഎൽഎ കെ.ആൻസലനാണ് സിപിഎം സ്ഥാനാർത്ഥി. സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ ആർ.ശെൽവരാജാണ് യുഡിഎഫിനായി രംഗത്തുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 15000 വോട്ടുകൾ മാത്രമാണ് ബിജെപി നേടിയത്.