തിരുവനന്തപുരം: തന്റെ പേരിൽ വാടാ്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന അശ്ലീല വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് നടി പ്രതികരണം അറിയിച്ചത്. തന്റെ മുഖത്തോട് സാദൃശ്യം തോന്നുന്ന സ്ത്രീയുടെതാണ് വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ സെബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

'ഫോട്ടോയും വീഡിയോയും പരിചയമുള്ള പരിചയമുള്ള ഒരാൾ എന്റെ ഫോണിലേക്ക് അയച്ചുതരികയായിരുന്നു. ഫേസ്‌ബുക്കിലുള്ള രണ്ട് ഫോട്ടോയും വേറൊരു വീഡിയോയുമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഫോട്ടോയിലെ ആൾ എന്നെപ്പോലെ തന്നെയായിരുന്നു. വീഡിയോയിലെ സ്ത്രീയും അതുപോലെ തന്നെ. ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചു.' രമ്യാ സുരേഷ് പറഞ്ഞു. ആലപ്പുഴ എസ് പി ഓഫീസിൽ ചെന്ന് പരാതി കൊടുത്തെന്നും നടി അറിയിച്ചു.

''സിനിമയിൽ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന ഒരു വീഡിയോ ഞാനറിയാതെ വൈറലായപ്പോൾ തകർന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കുകയും വേണ്ടാത്ത രീതിയിൽ കാണുകയും ചെയ്യുന്നവർ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് ഉണ്ട്''- രമ്യാ സുരേഷ് പറഞ്ഞു.

''ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാൻ പറ്റും. ഈ വീഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാർഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലേ കുടുംബം.

നമ്മുടേതല്ലാത്തൊരു വിഡിയോ സാമ്യം തോന്നിയതിന്റെ പേരിൽ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം ഉണ്ടാക്കുന്നതാണ്. സത്യത്തിൽ ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ.''- രമ്യാ സതീഷ് പറഞ്ഞു.

വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്‌മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്ന് പൊലീസ് അറിയിച്ചതായും നടി പറയുന്നു. നമുക്ക് ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർസെല്ലിലെ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതെന്നും രമ്യാ സുരേഷ് വ്യക്തമാക്കി.